

ഒരിക്കൽ ഒരു ഗ്രാമത്തിൽ കഠിനമായ മഞ്ഞുകാലമായിരുന്നു, അവിടുത്തെ ജനങ്ങൾ തണുപ്പും സന്ധിവേദനയും തളർച്ചയും കാരണം വളരെയധികം കഷ്ടപ്പെട്ടിരുന്നു. എല്ലാ ഔഷധസസ്യങ്ങളെക്കുറിച്ചും അറിവുള്ള ഒരു വൃദ്ധയായ മുത്തശ്ശി അവിടെ താമസിച്ചിരുന്നു. ഒരു ദിവസം ഗ്രാമവാസികൾ മുത്തശ്ശിയുടെ അടുത്തെത്തി പറഞ്ഞു, "മുത്തശ്ശി, ഈ തണുപ്പ് ഞങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. ഇതിനൊരു പരിഹാരം നിർദ്ദേശിക്കണം." അവർ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ചണവിത്തുകൾ കാണിച്ച് പറഞ്ഞു, "ഇവ കാണാൻ ചെറുതായിരിക്കാം, പക്ഷേ ഇവയിൽ കരുത്തും ആരോഗ്യവും അടങ്ങിയിരിക്കുന്നു. ഇവ വറുത്ത് ലഡുവായോ ചമ്മന്തിയായോ കഴിക്കൂ, മഞ്ഞുകാലം നിങ്ങളെ അലട്ടില്ല." ഗ്രാമവാസികൾ ആ ഉപദേശം സ്വീകരിച്ചു, ഏതാനും ദിവസങ്ങൾക്കുള്ളിൽ അവരുടെ സന്ധിവേദന കുറയുകയും ശരീരത്തിന് ചൂട് ലഭിക്കുകയും ചെയ്തു. എല്ലാവരും സന്തോഷവാന്മാരായി. അന്നുമുതൽ ആ ഗ്രാമം പറയാൻ തുടങ്ങി, "ചണവിത്തുകൾ ചെറുതായിരിക്കാം, എന്നാൽ അവ ശീതകാലത്തെ ഏറ്റവും വലിയ കൂട്ടുകാരനാണ്."
ചണവിത്ത് നിറച്ച പൊറോട്ട (ഫ്ലാക്സീഡ് സ്റ്റഫ്ഡ് പൊറോട്ട)
ചേരുവകൾ
ഗോതമ്പ് മാവ് - 2 കപ്പ്
ചണവിത്ത് പൊടി (വറുത്ത് പൊടിച്ചത്) - 2 ടേബിൾ സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
വെളുത്തുള്ളി അല്ലികൾ - 8-10 എണ്ണം, ചതച്ചത്
പച്ചമുളക് - 2–3 എണ്ണം
മല്ലിയില - കുറച്ച്, അരിഞ്ഞത്
മഞ്ഞൾപ്പൊടി - ഒരു നുള്ള്
എണ്ണ അല്ലെങ്കിൽ നെയ്യ് - 1 ടേബിൾ സ്പൂൺ (പാകം ചെയ്യാൻ)
വെള്ളം - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
2 ടേബിൾ സ്പൂൺ ചണവിത്ത് വറുത്ത് നന്നായി പൊടിച്ചെടുക്കുക. തയ്യാറാക്കിയ ഈ പൊടി 8-10 വെളുത്തുള്ളി ചതച്ചതും 2-3 പച്ചമുളക് പേസ്റ്റും, അരിഞ്ഞ മല്ലിയിലയും ഉപ്പും ചേർത്ത് നന്നായി ഇളക്കി കൂട്ട് (filling) ഉണ്ടാക്കുക. ഒരു പാത്രത്തിൽ 2 കപ്പ് ഗോതമ്പ് മാവിൽ അല്പം ഉപ്പ് ചേർത്ത് വെള്ളം ഉപയോഗിച്ച് മൃദുവായി കുഴച്ചെടുക്കുക, തുടർന്ന് 30 മിനിറ്റ് മൂടി വെക്കുക. മാവ് ചെറിയ ഉരുളകളാക്കി അതിനുള്ളിൽ ചണവിത്ത് കൂട്ട് നിറച്ച് പരത്തിയെടുക്കുക. ഒരു തവയിൽ അല്പം കടുകെണ്ണ പുരട്ടി രണ്ട് വശവും സ്വർണ്ണനിറമാകുന്നതുവരെ ചുട്ടെടുക്കുക.
'മൈ ഫുഡ് സ്റ്റോറി' (My Food Story) പ്രാദേശിക ജൈവവൈവിധ്യങ്ങളിൽ നിന്ന് ലഭിക്കുന്ന ഇന്ത്യയുടെ പരമ്പരാഗത സസ്യാധിഷ്ഠിത ചേരുവകളെക്കുറിച്ചുള്ള കഥകളുടെയും പാചകക്കുറിപ്പുകളുടെയും ശേഖരമാണ്. ഞങ്ങളുടെ ഇന്ററാക്ടീവ് ഡാഷ്‌ബോർഡിൽ (https://www.cseindia.org/page/myfoodstory) നിങ്ങൾക്ക് ഈ പാചകക്കുറിപ്പുകൾ കാണാൻ കഴിയും.
നിഷ സോറൻ ഡൽഹിയിൽ നിന്നുള്ള ഒരു വിദ്യാർത്ഥിനിയാണ്.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)