കേരള-തമിഴ്‌നാട് അതിർത്തിയിൽ ശാന്തമായി നിലകൊള്ളുന്ന പുരാതനമായ മംഗളാദേവി ക്ഷേത്രത്തിന് സമീപം, പെരിയാർ കടുവാ സങ്കേതത്തിലെ വനത്തിനുള്ളിൽ ഒരു പട്രോളിംഗ് സംഘം നീങ്ങുകയായിരുന്നു. 2020 നവംബറിലെ ഒരു ദിവസം, കാട്ടിലെ തിങ്ങിനിറഞ്ഞ കുറ്റിച്ചെടികൾക്കിടയിലൂടെ സഞ്ചരിക്കുമ്പോൾ, വീണുകിടക്കുന്ന ഇലകൾക്കടിയിൽ എന്തോ അനങ്ങുന്നത് അവർ ശ്രദ്ധിച്ചു. ആദ്യം അസാധാരണമായൊന്നും തോന്നിയില്ലെങ്കിലും, സൂക്ഷിച്ചു നോക്കിയപ്പോൾ ഒരു കടുവയുടെ കുഞ്ഞ് തനിയെ കിടക്കുന്നത് അവർ തിരിച്ചറിഞ്ഞു. വെറും രണ്ട് മാസം മാത്രം പ്രായമുള്ള ഒരു പെൺകടുവക്കുട്ടിയായിരുന്നു അത്. എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും പെട്ടെന്ന് തന്നെ അവൾ വീണുപോയി. അവളുടെ പിൻകാലുകൾക്ക് ബലക്കുറവും, കണ്ണുകൾക്ക് മങ്ങലും, കാഴ്ചയിൽ അവ്യക്തതയുമുണ്ടായിരുന്നു. പക്ഷികളുടെയും പ്രാണികളുടെയും ശബ്ദങ്ങൾ കൊണ്ട് സജീവമായിരുന്ന ആ ക്ഷേത്ര പരിസരം പെട്ടെന്ന് നിശബ്ദമായി. കുഞ്ഞിന്റെ അവശതയേക്കാൾ ഗാർഡുകളെ ആശങ്കപ്പെടുത്തിയത്, അവിടെ അവളുടെ അമ്മയുടെ അഭാവമായിരുന്നു. കടുവകൾ ധാരാളമുള്ള വനത്തിൽ, തനിച്ചായ ഒരു കുഞ്ഞ് അതിജീവിക്കുമെന്ന് പ്രതീക്ഷിക്കാൻ പ്രയാസമാണ്.
പട്രോളിംഗ് സംഘം ഉടൻ തന്നെ ഇടപെടാൻ തയ്യാറായില്ല. കടുവകളുടെ സ്വഭാവത്തെക്കുറിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നല്ല ധാരണയുണ്ട്. അമ്മക്കടുവകൾ ഇരതേടാൻ പോകുമ്പോൾ കുഞ്ഞുങ്ങളെ ഇടതൂർന്ന ചെടികൾക്കിടയിൽ ഒളിപ്പിച്ചു വെക്കാറുണ്ട്. പിന്നീട് അവർ തിരിച്ചെത്തുകയും ചെയ്യും. വേണ്ടത്ര ചിന്തിക്കാതെ ആ കുഞ്ഞിനെ അവിടെനിന്ന് മാറ്റിയാൽ അത് അമ്മയുമായി എന്നെന്നേക്കുമായി പിരിയുന്നതിന് കാരണമാകും. അതിനാൽ, അവർ അല്പം മാറിനിന്ന് ആ പ്രദേശം നിരീക്ഷിക്കാൻ തുടങ്ങി. ഏതു തരത്തിലുള്ള ചലനവും പകർത്താനായി അവിടെ ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചു. അമ്മക്കടുവ തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ അവർ ക്ഷമയോടെ കാത്തിരുന്നു. മണിക്കൂറുകൾ കടന്നുപോയി. ഒരു പകൽ മുഴുവൻ കഴിഞ്ഞു. അടുത്ത ദിവസവും കടന്നുപോയി. കാട് നിശബ്ദമായിരുന്നു. അമ്മക്കടുവ പക്ഷെ ഒരിക്കലും തിരിച്ചുവന്നില്ല.
ആ കടുവക്കുട്ടിയെ ഉപേക്ഷിക്കപ്പെട്ടതാണെന്ന് ക്രമേണ വ്യക്തമായി. അവശതയും, ഭാഗികമായ അന്ധതയും, ശരിയായി ചലിക്കാനുള്ള ബുദ്ധിമുട്ടും ഒപ്പം വിശപ്പും മറ്റ് വന്യമൃഗങ്ങളുടെ ഭീഷണിയും പ്രതികൂല കാലാവസ്ഥയുമുള്ള ആ കാട്ടിൽ അവൾക്ക് മറ്റൊരു രാത്രി കൂടി അതിജീവിക്കാൻ കഴിയില്ലായിരുന്നു. ഫോറസ്റ്റ് വാച്ചർമാർ ആ കുഞ്ഞിനെ വളരെ ശ്രദ്ധയോടെയെടുത്ത് മംഗളാദേവി മലനിരകളുടെ ചരിവുകളിലൂടെ താഴേക്ക് കൊണ്ടുപോയി. ഒരു പഴയ ക്ഷേത്രത്തിന് സമീപമുള്ള സാധാരണ പട്രോളിംഗായി തുടങ്ങിയത്, കേരളത്തിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയാകർഷിച്ച ഒരു രക്ഷാപ്രവർത്തനമായി പെട്ടെന്ന് മാറി.
വനത്തിന് പുറത്തെത്തിച്ച ഉടൻ തന്നെ കേരള വനംവകുപ്പിന്റെ വെറ്ററിനറി ഡോക്ടർമാർ കടുവക്കുട്ടിയെ പരിശോധിച്ചു. അവളുടെ അവസ്ഥ വളരെ അപകടകരമാണെന്ന് പരിശോധനയിൽ തെളിഞ്ഞു. ശരീരഭാരം വല്ലാതെ കുറഞ്ഞ അവസ്ഥയിലായിരുന്നു അവൾ, കൂടാതെ കടുത്ത നിർജ്ജലീകരണവും ഉണ്ടായിരുന്നു. പിൻകാലുകൾക്കുള്ള ബലക്കുറവ് കാരണം അവൾക്ക് ശരിയായി നടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. എന്നാൽ ഏറ്റവും ഗുരുതരമായ പ്രശ്നം അവളുടെ കാഴ്ചശക്തിയായിരുന്നു. ഇരു കണ്ണുകളിലും തിമിരം ബാധിച്ചിരുന്നതിനാൽ കാഴ്ച വളരെ അവ്യക്തമായിരുന്നു. ഇരയെ പിടിക്കാൻ തീഷ്ണമായ കാഴ്ചശക്തി ആവശ്യമുള്ള ഒരു വേട്ടമൃഗത്തെ സംബന്ധിച്ചിടത്തോളം, ഇത്തരമൊരു വൈകല്യം കാട്ടിൽ മരണത്തിന് തുല്യമാണ്. ഔദ്യോഗിക രേഖകളിൽ ഈ സംഭവം വളരെ ലാഘവത്തോടെ ഇങ്ങനെ രേഖപ്പെടുത്തി: "2020 നവംബർ 23-ന് പെരിയാർ കടുവാ സങ്കേതത്തിലെ തേക്കടി റേഞ്ചിലുള്ള മംഗളാദേവിയിൽ വെച്ച് ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ട് മാസം പ്രായമുള്ള പെൺകടുവക്കുട്ടിയെ കണ്ടെത്തി." എന്നാൽ, വെറ്ററിനറി ഡോക്ടർമാർക്ക് മുന്നിൽ കിടന്ന ആ കടുവക്കുഞ്ഞിന്റെ അവസ്ഥ ഇതിലും എത്രയോ ദയനീയമായിരുന്നു.
മംഗളാദേവി മലനിരകളിൽ വെച്ച് കണ്ടെത്തിയതിനാലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ആ കടുവക്കുട്ടിക്ക് 'മംഗള' എന്ന് പേരിട്ടത്. തുടർന്നുള്ള ദിവസങ്ങളിൽ, വെറ്ററിനറി ഡോക്ടർമാർ അവൾക്കായി പ്രത്യേക ചികിത്സാ-പരിപാലന പദ്ധതികൾ ആരംഭിച്ചു. അണുബാധ തടയാൻ ആന്റിബയോട്ടിക്കുകൾ നൽകി. അവളുടെ തളർന്ന ശരീരത്തിന് സമ്മർദ്ദമില്ലാതെ ആരോഗ്യം വീണ്ടെടുക്കാൻ പാകത്തിൽ ഭക്ഷണം ക്രമീകരിച്ചു. പിൻകാലുകളിലെ ബലക്കുറവ് മാറ്റാൻ ഫിസിയോതെറാപ്പി വ്യായാമങ്ങളും നൽകി. സാവധാനം, മംഗള പ്രതികരിച്ചു തുടങ്ങി. അവളുടെ ശരീരഭാരം കൂടുകയും ചലനങ്ങൾ കൂടുതൽ സ്ഥിരതയുള്ളതാകുകയും ചെയ്തു. ആഴ്ചകൾക്കുള്ളിൽ അവൾക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ നിൽക്കാനും, താൻ കഴിയുന്ന ചെറിയ കൂട്ടിലെ സ്ഥലങ്ങൾ മനസ്സിലാക്കാനും സാധിച്ചു. പതിയെ ജീവിതത്തിലേക്കുള്ള അവളുടെ തിരിച്ചുവരവിനു സാക്ഷ്യം വഹിച്ച ഉദ്യോഗസ്ഥരെ സംബന്ധിച്ച് മംഗള കട്ടിൽ നിന്ന് രക്ഷപ്പെടുത്തിയ വെറുമൊരു കടുവക്കുഞ്ഞായിരുന്നില്ല; കാട് നഷ്ടപ്പെടുതിയേക്കാമായിരുന്ന ഒരു ജീവനെ മനുഷ്യന്റെ ഇടപെടലിലൂടെ തിരികെ കൊണ്ടുവരാമെന്ന പ്രതീക്ഷയുടെ പ്രതീകമായിരുന്നു.
എങ്കിലും, മംഗളയെ രക്ഷപ്പെടുത്തുക എന്നത് തുടക്കം മാത്രമായിരുന്നു. അവൾക്ക് എപ്പോഴെങ്കിലും കാട്ടിലേക്ക് മടങ്ങാൻ കഴിയുമോ എന്നതായിരുന്നു കേരള വനംവകുപ്പിന് മുന്നിലുണ്ടായിരുന്ന ഏറ്റവും പ്രയാസകരമായ ചോദ്യം. സാധ്യമാകുന്നിടത്തെല്ലാം വന്യമൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരികെ വിടുക (rewilding) എന്നതാണ് വന്യജീവി സംരക്ഷണത്തിന്റെ അടിസ്ഥാന തത്വം. വലിയ വേട്ടമൃഗങ്ങളെ സ്ഥിരമായി തടവിലാക്കി വളർത്തുക എന്നത് സാധാരണയായി അവസാനത്തെ മാർഗ്ഗമായാണ് കണക്കാക്കുന്നത്. എന്നാൽ, അമ്മയില്ലാത്ത ഒരു കടുവക്കുട്ടിയെ കാട്ടിലേക്ക് തിരിച്ചയക്കുക എന്നത് വളരെ സങ്കീർണ്ണമായ കാര്യമാണ്. കാട്ടിൽ, കടുവക്കുട്ടികൾ ഏകദേശം രണ്ട് വർഷത്തോളം അമ്മയോടൊപ്പമാണ് ജീവിക്കുന്നത്; അതിജീവനത്തിനായുള്ള അവശ്യ കഴിവുകൾ അവർ അപ്പോഴാണ് പഠിക്കുന്നത്. ഇടതൂർന്ന ചെടികൾക്കിടയിലൂടെ എങ്ങനെ ഇരയെ പിന്തുടരണമെന്നും, കൂട്ടത്തിലുള്ള ദുർബലമായ മൃഗങ്ങളെ എങ്ങനെ തിരിച്ചറിയണമെന്നും, സ്വന്തം പ്രദേശം എങ്ങനെ സ്ഥാപിക്കണമെന്നും, മനുഷ്യരിൽ നിന്ന് എങ്ങനെ അകന്നു നിൽക്കണമെന്നും അവർ അമ്മയിൽ നിന്ന് പഠിക്കുന്നു. ഈ പാഠങ്ങൾ ലഭിക്കാത്ത ഒരു കടുവയ്ക്ക് കാട്ടിൽ അതിജീവനം ദുഷ്കരമായിരിക്കും.
മംഗളയുടെ പുനരധിവാസം നയിക്കുന്നതിനായി, നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി നിശ്ചയിച്ച മാർഗ്ഗനിർദ്ദേശങ്ങളാണ് കേരള വനംവകുപ്പ് പിന്തുടർന്നത്. അവളുടെ പുരോഗതി നിരീക്ഷിക്കാനും, അവൾക്ക് കാട്ടിലേക്ക് മടങ്ങാൻ കഴിയുമോ എന്ന് വിലയിരുത്താനും വെറ്ററിനറി ഡോക്ടർമാരും വന്യജീവി വിദഗ്ധരും അടങ്ങുന്ന ഒരു സാങ്കേതിക സമിതി രൂപീകരിച്ചു. വളരെ വലിയൊരു ലക്ഷ്യമായിരുന്നു അവർക്കുണ്ടായിരുന്നത്. മനുഷ്യരുമായുള്ള നേരിട്ടുള്ള സമ്പർക്കം പരമാവധി കുറച്ചുകൊണ്ട്, പ്രകൃതിദത്തമായ ആവാസവ്യവസ്ഥയോട് ഏറ്റവും അടുത്തുനിൽക്കുന്ന സാഹചര്യങ്ങളിൽ മംഗളയെ വളർത്താനായിരുന്നു തീരുമാനം.
ഇതിനായി, പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ തന്നെ വനംവകുപ്പ് പ്രത്യേക പുനരധിവാസ കൂടാരം (rehabilitation enclosure) നിർമ്മിച്ചു. 'ആനിമൽ ഹോസ്പിസ് ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ്' എന്നറിയപ്പെട്ട ഈ കേന്ദ്രം, തേക്കടിയിലെ ജംഗിൾ ഇൻ ഏരിയയ്ക്ക് സമീപമുള്ള ഏകദേശം മൂന്ന് ഹെക്ടറോളം വനപ്രദേശത്താണ് വ്യാപിച്ചു കിടന്നിരുന്നത്. കുഞ്ഞായിരിക്കുമ്പോൾ തന്നെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് സമാനമായ ചുറ്റുപാടുകളിൽ വളരാൻ കഴിയുന്നതിനായി, വനത്തിലെ ചെടികളും മരങ്ങളും ഭൂപ്രകൃതിയും അതേപടി നിലനിർത്തിയാണ് ഈ കൂടിന്റെ നിർമ്മാണം നടത്തിയത്. "പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ വെച്ചുതന്നെ കടുവക്കുട്ടിയെ ചികിത്സിക്കാനും, മാറ്റിപ്പാർപ്പിക്കാനും, പുനരധിവസിപ്പിക്കാനും കാട്ടിലേക്ക് തിരിച്ചയക്കാനും" ഈ കേന്ദ്രം രൂപീകരിച്ചുവെന്ന് ഔദ്യോഗിക രേഖകൾ പിന്നീട് വിശദീകരിക്കുന്നു. 2021 ജൂലൈയിൽ മംഗളയെ ഇവിടേക്ക് മാറ്റി.
വനത്തിനുള്ളിലുള്ള ഈ പ്രത്യേക കൂടിനുള്ളിൽ, അതീവ ശ്രദ്ധയോടെ, എന്നാൽ അകലം പാലിച്ചുള്ള നിരീക്ഷണത്തിലാണ് മംഗള വളർന്നത്. മനുഷ്യരുമായി നേരിട്ടുള്ള ഇടപെടലുകൾ ബോധപൂർവ്വം ഒഴിവാക്കിയിരുന്നു. മുഖാമുഖം കാണാത്ത രീതിയിലാണ് ഭക്ഷണം നൽകിയിരുന്നത്, കൂടാതെ ക്യാമറകൾ വഴി അവളുടെ ഓരോ ചലനവും തുടർച്ചയായി നിരീക്ഷിച്ചു. അവൾ വളർന്നപ്പോൾ, വേട്ടയാടൽ ശീലങ്ങൾ പരിശീലിക്കുന്നതിനായി ഇടയ്ക്കിടെ ഇരകളെ കൂടിനുള്ളിൽ എത്തിച്ചിരുന്നു. കടുവയുടെ ജനിതകത്തിൽ തന്നെ അലിഞ്ഞുചേർന്ന സഹജവാസനകൾ അവളെ സാവധാനം സ്വാതന്ത്ര്യത്തിലേക്ക് നയിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രത്യാശിച്ചു.
ഇത്തരമൊരു പരീക്ഷണത്തിന് ഏറ്റവും അനുയോജ്യമായ ഭൂപ്രകൃതിയാണ് പെരിയാർ ഒരുക്കിയത്. ഏകദേശം 925 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചുകിടക്കുന്ന ഈ വന്യജീവി സങ്കേതം ഇന്ത്യയിലെ ഏറ്റവും മികച്ച സംരക്ഷണ കേന്ദ്രങ്ങളിലൊന്നായി തുടരുന്നു. സാമ്പാർ മാൻ, പുള്ളിമാൻ, കാട്ടുപന്നി, ഗൗർ എന്നിവയുടെ വലിയ സാന്നിധ്യം ഈ വനത്തിലുണ്ട്. ശക്തമായ സംരക്ഷണ നടപടികളും വിപുലമായ വനമേഖലയും ഇവിടുത്തെ കടുവകൾക്ക് തുണയായിട്ടുണ്ട്. പെരിയാർ കടുവാ സങ്കേതത്തിൽ ഏകദേശം 40 മുതൽ 43 വരെ കടുവകൾ ഉണ്ടെന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്; പശ്ചിമഘട്ടത്തിലെ വലിയ വനമേഖലകളുമായി ബന്ധപ്പെട്ടു കിടക്കുന്ന താഴ്വരകളിലൂടെയാണ് ഇവ സഞ്ചരിക്കുന്നത്.
കഴിഞ്ഞ ദശകത്തിൽ കേരളത്തിലുടനീളം കടുവകളുടെ എണ്ണത്തിൽ സ്ഥിരമായ വർദ്ധനവാണുണ്ടായിട്ടുള്ളത്. വയനാട് വനങ്ങൾ, മലപ്പുറത്തെ നിലമ്പൂർ പ്രദേശം, പറമ്പിക്കുളം കടുവാ സങ്കേതം, പെരിയാറുമായും അഗസ്ത്യമലയുമായും ബന്ധപ്പെട്ടു കിടക്കുന്ന തെക്കൻ വനമേഖലകൾ എന്നിവിടങ്ങളിലായി നിലവിൽ ഏകദേശം 213 കടുവകൾ കേരളത്തിലുണ്ടെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. കേരളം, കർണ്ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ കടുവകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പശ്ചിമഘട്ടത്തിലെ നിർണ്ണായകമായ ഒരു കടുവാ ഇടനാഴിയാണ് (tiger corridor) ഈ വനപ്രദേശങ്ങൾ.
സംരക്ഷണ പ്രവർത്തനങ്ങളുടെ ഈ വലിയ വിജയഗാഥയ്ക്കിടയിൽ, മംഗളയുടെ ജീവിതം അടുത്ത ഏതാനും വർഷങ്ങൾ വളരെ ശാന്തമായി മുന്നോട്ടുപോയി. അതീവ ദുർബലയായിരുന്ന ആ കുഞ്ഞ് വളർന്ന് കരുത്തുറ്റ ഒരു പെൺകടുവയായി മാറി. ക്യാമറ ട്രാപ്പുകളിൽ പതിഞ്ഞ ചിത്രങ്ങളിൽ, അവളുടെ വർഗ്ഗത്തിൽപ്പെട്ടവരുടേതായ പേശീബലമുള്ള ആരോഗ്യമുള്ള ഒരു കടുവയെയാണ് കാണാൻ കഴിഞ്ഞത്. തുടക്കം മുതൽ അവളുടെ വീണ്ടെടുക്കൽ ശ്രദ്ധിച്ചിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർക്ക്, അവൾ വളരുന്നത് കാണുമ്പോൾ ഉള്ളിൽ വലിയൊരു അഭിമാനമുണ്ടായിരുന്നു.
അവരിൽ പ്രധാനിയായിരുന്നു റേഞ്ച് ഓഫീസർ വി.സി. സെബാസ്റ്റ്യൻ. വർഷങ്ങളോളം മംഗളയുടെ പരിപാലനത്തിന് നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു. "അവൾക്ക് സാധ്യമായത്രയും സ്വാഭാവികമായ ഒരു ജീവിതം നൽകാനാണ് ഞങ്ങൾ ശ്രമിച്ചത്," സെബാസ്റ്റ്യൻ പറഞ്ഞു. "നിസ്സഹായയായ ഒരു കുഞ്ഞായി അവളെ കണ്ടെത്തിയ ദിവസം മുതൽ, വനത്തിന്റെ ഒരു ഭാഗമായാണ് മുഴുവൻ ടീമും അവളെ കണ്ടത്. എന്നെങ്കിലും അവൾ കാട്ടിലേക്ക് തിരിച്ചുപോകുമെന്നത് തന്നെയായിരുന്നു ഞങ്ങളുടെയെല്ലാം പ്രതീക്ഷ."
എങ്കിലും, മംഗള വളർന്നുവന്നപ്പോഴും ശൈശവത്തിൽ തന്നെ അവൾക്ക് ഉണ്ടായിരുന്ന ആ ശാരീരിക പ്രശ്നം പരിഹരിക്കപ്പെടാതെ തുടർന്നു. അവളുടെ കാഴ്ചശക്തി കൂടുതൽ മോശമായിക്കൊണ്ടിരുന്നു. ഇരു കണ്ണുകളിലും ഗുരുതരമായ തിമിരം ബാധിച്ചിട്ടുണ്ടെന്ന് വെറ്ററിനറി പരിശോധനയിൽ സ്ഥിരീകരിച്ചു. കണ്ണിനുള്ളിലെ ലെൻസ് അതിന്റെ സാധാരണ സ്ഥാനത്തുനിന്ന് മാറിപ്പോകുന്ന 'ലെൻസ് ലക്സേഷൻ' (lens luxation) എന്ന അവസ്ഥ അവളുടെ പ്രശ്നങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കി. അവളുടെ കേസുകൾ നിരീക്ഷിക്കുന്ന വിദഗ്ധ സമിതി അവരുടെ ആശങ്ക വ്യക്തമായി രേഖപ്പെടുത്തി: "കണ്ണുകളുടെ നിലവിലെ അവസ്ഥയിൽ ഒരു പുരോഗതിയുമില്ല; ഇരു കണ്ണുകളിലും തിമിരവും ലെൻസ് മാറിയുള്ള അവസ്ഥയുമാണ് (bilateral cataract with lens luxation) ഇപ്പോൾ ഉള്ളത്."
ശസ്ത്രക്രിയ എന്ന സാധ്യത പരിശോധിച്ചെങ്കിലും അത് പെട്ടെന്നുതന്നെ തള്ളിക്കളഞ്ഞു. വലിയൊരു മാംസഭോജിയായ മൃഗത്തിൽ ശസ്ത്രക്രിയ നടത്തുന്നത് വലിയ അപകടസാധ്യതകൾ നിറഞ്ഞതാണ്. ഒരു മൃഗം വനസമാനമായ ചുറ്റുപാടിലേക്ക് മടങ്ങിക്കഴിഞ്ഞാൽ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പരിചരണം അതീവ ദുഷ്കരമായിരിക്കും. ഔദ്യോഗിക ഉത്തരവ് ഈ പ്രതിസന്ധിയെ വളരെ വ്യക്തമായി സംഗ്രഹിച്ചു: "കണ്ണുകളുടെ ശസ്ത്രക്രിയ മാത്രമാണ് ഇനി ഏക പോംവഴി, എന്നാൽ കാട്ടിലോ വനസമാനമായ ചുറ്റുപാടിലൊ കഴിയുന്ന കടുവകൾക്ക് ശസ്ത്രക്രിയയ്ക്കു ശേഷമുള്ള പരിചരണം പ്രയാസകരമായതിനാൽ, ശസ്ത്രക്രിയയും അനസ്തേഷ്യയും പ്രായോഗികമായ മാർഗ്ഗങ്ങളല്ല."
മറ്റൊരു സങ്കീർണ്ണമായ പ്രശ്നം കൂടി ഇതിനുണ്ടായിരുന്നു. മനുഷ്യരുമായുള്ള സമ്പർക്കം കുറയ്ക്കാൻ വനംവകുപ്പ് പരമാവധി ശ്രമിച്ചെങ്കിലും, മനുഷ്യരോട് അടുത്തുവളർന്ന മംഗളയിൽ സ്വാഭാവികമായും ഒരുതരം 'ഹ്യൂമൻ ഇംപ്രിന്റിങ്' (human imprinting) സംഭവിച്ചുപോയിരുന്നു. മൃഗങ്ങൾക്ക് മനുഷ്യരോടുള്ള സ്വാഭാവികമായ ഭയം നഷ്ടപ്പെടുന്ന ഒരു പെരുമാറ്റ വൈകല്യമാണിത്. മംഗളാദേവി ക്ഷേത്രത്തിലേക്ക് തീർത്ഥാടകർ എത്തുന്നതും, വനപാലകർ നിരന്തരമായി പട്രോളിംഗ് നടത്തുന്നതും, ആദിവാസി സമൂഹങ്ങൾ വനത്തിലൂടെ സഞ്ചരിക്കുന്നതുമായ ഒരു പ്രദേശത്തേക്ക് ഇത്തരം ഒരു കടുവയെ തുറന്നുവിട്ടാൽ അത് അപകടകരമായ സാഹചര്യങ്ങൾ സൃഷ്ടിച്ചേക്കാം എന്ന് വന്യജീവി വിദഗ്ധർ ഭയപ്പെട്ടു.
ഈ ഘടകങ്ങളെല്ലാം പരിശോധിച്ച ശേഷം, വിദഗ്ധ സമിതി ഏകകണ്ഠമായ ഒരു തീരുമാനത്തിലെത്തി. മംഗളയെ കാട്ടിലേക്ക് തുറന്നുവിടാൻ കഴിയില്ല.
2026 മാർച്ചിൽ, കേരള ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ, മംഗളയെ തൃശ്ശൂർ മൃഗശാലയിലേക്ക് മാറ്റാൻ ഔദ്യോഗിക ഉത്തരവിട്ടു. വിദഗ്ധ സമിതിയുടെ തീരുമാനം ആ ഉത്തരവിൽ വ്യക്തമായി രേഖപ്പെടുത്തിയിരുന്നു: "ഈ മൃഗത്തെ കാട്ടിലേക്ക് തിരിച്ചയക്കാൻ (re-wilding) സാധിക്കില്ലെന്നും, അതിനെ തടവറയിൽ (captivity) വളർത്തണമെന്നും സമിതി ഏകകണ്ഠമായി തീരുമാനിച്ചു." വന്യജീവി സംരക്ഷണത്തിൽ ചിലപ്പോഴൊക്കെ എടുക്കേണ്ടി വരുന്ന കഠിനമായ തീരുമാനങ്ങളെക്കുറിച്ച് പ്രമോദ് ജി. കൃഷ്ണൻ പിന്നീട് ഇപ്രകാരം പറഞ്ഞു: "മൃഗങ്ങളെ വനത്തിനുള്ളിൽ മാത്രം അടച്ചിടുക എന്നതല്ല വന്യജീവി സംരക്ഷണത്തിന്റെ ലക്ഷ്യം. വന്യജീവികളും മനുഷ്യരും ഒരുപോലെ സുരക്ഷിതരാണെന്ന് ഉറപ്പാക്കുക എന്നതാണ് പ്രധാനം."
മംഗളയെ ഇനി വെറ്ററിനറി വിദഗ്ധരുടെ മേൽനോട്ടത്തിൽ തൃശ്ശൂർ പുത്തൂരിലുള്ള സുവോളജിക്കൽ പാർക്കിലേക്ക് മാറ്റും. പഴയ തൃശ്ശൂർ മൃഗശാലയ്ക്ക് പകരമായി നിർമ്മിച്ച, മുന്നൂറിലേറെ ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പുതിയൊരു സൗകര്യമാണിത്. ലാൻഡ്‌സ്‌കേപ്പ് മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന ഇവിടെ, വലിയ പ്രകൃതിദത്തമായ കൂടിുകളും വനസമാനമായ അന്തരീക്ഷവും അത്യാധുനിക വെറ്ററിനറി സൗകര്യങ്ങളുമുണ്ട്. കാട്ടിൽ അതിജീവിക്കാൻ കഴിയാത്ത മൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് സമാനമായ സാഹചര്യങ്ങളിലാണ് ഇവിടെ പാർപ്പിക്കുന്നത്.
മംഗളയെ സംബന്ധിച്ചിടത്തോളം, ഈ പാർക്ക് അവൾക്ക് എന്നെന്നേക്കുമായുള്ള ഒരു അഭയകേന്ദ്രമായി മാറും. കാഴ്ചക്കുറവ് അവളുടെ ജീവിതത്തിന് ഭീഷണിയാകാത്ത വിധത്തിൽ, വനസമാനമായ ഒരു കൂടിനുള്ളിൽ അവൾ സുരക്ഷിതയായി ജീവിക്കും.
അവസാനമായി, കാടിന് അവളെ തിരികെ സ്വീകരിക്കാൻ കഴിഞ്ഞില്ലായിരിക്കാം. എന്നാൽ അതിലും പ്രധാനപ്പെട്ട ഒരു കാര്യം കാട് ചെയ്തു: അവളെ മരിക്കാൻ അനുവദിച്ചില്ല.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)