‘അതീവ ഗുരുതരമായ ജലസമ്മർദ്ദം’ നേരിടുന്ന ലോകത്തിലെ 38 പ്രധാന നഗരങ്ങളിൽ ഒന്നായി ഡൽഹി.
ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിൽ പകുതിയിലേറെയും കടുത്ത ജലക്ഷാമം ബാധിക്കുന്നു.
വെള്ളം കൈകാര്യം ചെയ്യുന്നതിലെ അനാസ്ഥയും കാലാവസ്ഥാ മാറ്റവുമാണ് ഇതിന് പ്രധാന കാരണം.
ഏഷ്യയിൽ ഈ പ്രതിസന്ധി പ്രത്യേകിച്ച് രൂക്ഷമാണ്; ഉത്തരേന്ത്യയും പാക്കിസ്ഥാനുമാണ് ഏറ്റവും ശക്തമായ വരൾച്ച പ്രവണതകൾ അനുഭവിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ 100 നഗരങ്ങളിൽ 38 എണ്ണം ‘അതീവ ഗുരുതരമായ ജലസമ്മർദ്ദം’ നേരിടുന്നതായി ഒരു വിശകലനം കണ്ടെത്തി. ഡൽഹി, ബീജിംഗ്, ന്യൂയോർക്ക്, ലോസ് ആഞ്ചലസ്, റിയോ ഡി ജനീറോ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
ദി ഗാർഡിയനും, വാട്ടർഷെഡ് ഇൻവെസ്റ്റിഗേഷൻസും പ്രസിദ്ധീകരിച്ച ഈ വിശകലനം, 100 വലിയ നഗരങ്ങളിൽ പകുതിയിലധികവും ലണ്ടൻ, ജക്കാർത്ത, ബാങ്കോക്ക് എന്നിവ ഉൾപ്പെടെ ഉയർന്ന തലത്തിലുള്ള ജലസമ്മർദ്ദം നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു.
“ജലസമ്മർദ്ദം എന്നത്, പൊതുജലവിതരണത്തിനും വ്യവസായ ആവശ്യങ്ങൾക്കും വേണ്ടി നടക്കുന്ന ജലവിനിയോഗം സ്രോതസ്സുകൾക്കടുത്തെത്തുകയോ അതിനെ മറികടക്കുകയോ ചെയ്യുന്ന അവസ്ഥയാണ്. ഇത് പലപ്പോഴും അപ്രാപ്തമായ ജലവിഭവനിർവഹണവും കാലാവസ്ഥാ വ്യതിയാനവും മൂലം കൂടുതൽ രൂക്ഷമാകുന്നു,” റിപ്പോർട്ട് വ്യക്തമാക്കുന്നു.
ദീർഘകാല വരൾച്ചാ പ്രവണതകൾ അനുഭവിക്കുന്ന പ്രദേശങ്ങളിലെ പ്രധാന മെട്രോപൊളിറ്റൻ മേഖലകളിൽ ഏകദേശം 110 കോടി പേർ താമസിക്കുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിന് വിരുദ്ധമായി, ജല ലഭ്യതയുടെ പ്രവണതകൾ കാണിക്കുന്ന പ്രദേശങ്ങളിലെ നഗരങ്ങളിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവരുടെ എണ്ണം 9.6 കോടി മാത്രമാണ്.
“ജല ലഭ്യതാ സൂചനയുള്ള മേഖലകളിൽ ഭൂരിഭാഗവും സബ്-സഹാറൻ ആഫ്രിക്കയിലാണ് സ്ഥിതിചെയ്യുന്നത്. അതിന് പുറമെ ജപ്പാനിലെ ടോക്യോയും ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ സാന്റോ ഡൊമിംഗോയുമാണ് പ്രധാനമായുള്ളത്. ഏറ്റവും ശക്തമായ വരൾച്ച സൂചനകൾ കാണുന്ന പ്രദേശങ്ങളിലെ നഗരകേന്ദ്രങ്ങൾ ഏഷ്യയിലാകെ, പ്രത്യേകിച്ച് ഉത്തരേന്ത്യയിലും പാക്കിസ്ഥാനിലുമാണുള്ളത്,” ദി ഗാർഡിയൻ ' റിപ്പോർട്ട് ചെയ്തു.
ഡൗൺ ടു എർത്ത് വിലയിരുത്തിയ Aqueduct Water Risk Atlas പ്രകാരം ജമ്മു-കശ്മീർ, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഛത്തീസ്ഗഢ്, ബിഹാർ, പശ്ചിമ ബംഗാൾ, ഒഡീഷ, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലെ സംസ്ഥാനങ്ങളും കേരളത്തിലെ ചില ഭാഗങ്ങളും അതീവ ഗുരുതരമായ ജലസമ്മർദ്ദം നേരിടുന്നു. 2019-ൽ ചെന്നൈ ‘ഡേ സീറോ’ അവസ്ഥ നേരിട്ടു; അന്ന് നഗരത്തിലെ പ്രധാന ജലാശയങ്ങൾ എല്ലാം തന്നെ ഏതാണ്ട് പൂർണമായും വരണ്ടുപോയിരുന്നു.
തുടർച്ചയായ ആറാമത്തെ വരൾച്ച നേരിടുന്ന ടെഹ്റാൻ ‘ഡേ സീറോ’ അവസ്ഥയ്ക്ക് അടുത്തെത്തിയിരിക്കുകയാണ്. ദീർഘകാലം നിലനിൽക്കാനാകാത്ത ജല ഉപയോഗം മൂലമുണ്ടായ ജലക്ഷാമം ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ടെഹ്റാനിലെ ജലാശയങ്ങൾ ക്ഷയിപ്പിച്ചതോടെയാണ് ഈ പ്രതിസന്ധി രൂക്ഷമായത്. ഇതിനെ തുടർന്ന്, രാജ്യത്തിന്റെ തലസ്ഥാനം വടക്കൻ മേഖലയിൽ നിന്നും തെക്കൻ മേഖലയിലെ മക്രാനിലേക്കു മാറ്റുന്നതിനെക്കുറിച്ചും ഇറാൻ ആലോചിക്കാൻ നിർബന്ധിതമായിട്ടുണ്ട്.
2026 ജനുവരി 20-ന് പ്രസിദ്ധീകരിച്ച ഐക്യരാഷ്ട്രസഭയുടെ Global Water Bankruptcy റിപ്പോർട്ട്, കാലാവസ്ഥാ മാറ്റം മൂലം ലോകം ‘ജല പ്രതിസന്ധി’ ഒരു കാലഘട്ടത്തിലേക്ക് കടന്നുവെന്നു വ്യക്തമാക്കുന്നു. ഇതോടെ ലോകത്തിന്റെ പല മേഖലകളും സ്ഥിരമായ ജലസമ്മർദ്ദത്തിലേക്ക് തള്ളപ്പെടുകയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ലോകജനസംഖ്യയുടെ പകുതിയോളം - ഏകദേശം 400 കോടി പേർക്ക്, ഓരോ വർഷവും കുറഞ്ഞത് ഒരു മാസമെങ്കിലും കടുത്ത ജലക്ഷാമം നേരിടേണ്ടിവരുന്നുവെന്നും അത് വ്യക്തമാക്കുന്നു.
അറ്റ്ലസ് പ്രകാരം, ഇന്ത്യയുടെ തെക്കും പടിഞ്ഞാറും ഭാഗങ്ങളിൽ വരൾച്ചാ സാധ്യത അതീവ ഗുരുതരമാണ്. നിലവിലെ പ്രവണതകൾ തുടർന്നാൽ, ജലസമ്മർദ്ദം കൂടുതൽ രൂക്ഷമാകുമെന്ന് അത് മുന്നറിയിപ്പ് നൽകുന്നു.