2026 ഓഗസ്റ്റ് അവസാനത്തോടെ നേപ്പാളിലെ രസുവ ജില്ലയിലുണ്ടായ പ്രളയം, അതിവേഗം ചൂടുപിടിക്കുന്ന കാലാവസ്ഥയെ നേരിടാൻ ഹിന്ദു കുഷ്-ഹിമാലയൻ മേഖല എത്രത്തോളം സജ്ജമാണെന്നതിനെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കിയിരിക്കുകയാണ്.
ഇന്റർനാഷണൽ കമ്മീഷൻ ഓൺ ലാർജ് ഡാംസ് (ICOLD) പ്രസിഡന്റും ഇന്ത്യയുടെ നാഷണൽ സെക്യൂരിറ്റി അഡ്വൈസറി ബോർഡ് അംഗവുമായ ദേവേന്ദ്ര കുമാർ ശർമ്മയെ സംബന്ധിച്ചിടത്തോളം, ഈ ദുരന്തം നേപ്പാളിന്റെ മാത്രം ഒരു ദുരന്തമല്ല. ലഡാക്ക്, ഹിമാചൽ പ്രദേശ് മുതൽ ഉത്തരാഖണ്ഡ്, സിക്കിം എന്നിവടങ്ങളിലേക്കും അതിനപ്പുറത്തേക്കും നീളുന്ന ഹിമാലയൻ മേഖലയ്ക്കൊന്നാകെയുള്ള ഒരു മുന്നറിയിപ്പാണിത്.
ദുരന്തസമയത്ത് ഈ പ്രദേശത്തുണ്ടായിരുന്ന ശർമ്മ പറയുന്നത്, പഴയ എഞ്ചിനീയറിംഗ് സങ്കൽപ്പങ്ങളും കാലഹരണപ്പെട്ട പ്രളയ റെക്കോർഡുകളും, മഞ്ഞുപാളികളുടെ നാശം, പെർമാഫ്രോസ്റ്റ് ഉരുകൽ, അടിക്കടിയുണ്ടാകുന്ന തീവ്ര കാലാവസ്ഥാ വ്യതിയാനങ്ങൾ തുടങ്ങിയ പുതിയ യാഥാർത്ഥ്യങ്ങളുമായി ഒത്തുപോകുന്നില്ല എന്ന് ഈ സംഭവം വ്യക്തമാക്കുന്നു എന്നാണ്.
അദ്ദേഹത്തിന്റെ സന്ദേശം വ്യക്തമാണ്: ഇരുപതാം നൂറ്റാണ്ടിലെ വിവരങ്ങളും രൂപകല്പനാ മാനദണ്ഡങ്ങളും ഉപയോഗിച്ച് ഇനി ഹിമാലയത്തെ സംരക്ഷിക്കാനാവില്ല.
ശർമ്മയുടെ അഭിപ്രായത്തിൽ, നേപ്പാൾ ദുരന്തമുണ്ടായ ദിവസം സാധാരണ കാലാവസ്ഥയോടെയാണ് ആരംഭിച്ചത്. വലിയൊരു ദുരന്തത്തിന്റെ ലക്ഷണങ്ങളൊന്നും കാണിക്കാതെ രണ്ടുദിവസമായി അന്തരീക്ഷം ശാന്തമായിരുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ, ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞും പാറയും മൊറെയ്നും (moraine) തകർന്നുണ്ടായ പ്രതിഭാസം താഴ്വരയിൽ മാരകമായ മിന്നൽപ്രളയത്തിന് വഴിവെച്ചു.
ഉയർന്ന പ്രദേശങ്ങളിലെ താമസക്കാർ അപകടം മുൻകൂട്ടി കണ്ട് താഴ്വരയിലുള്ളവർക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ തെളിഞ്ഞ ആകാശവും ശാന്തമായ കാലാവസ്ഥയും കണ്ട പലരും ഈ മുന്നറിയിപ്പുകൾ നിസ്സാരമായി തള്ളിക്കളഞ്ഞു.
"ആ മുന്നറിയിപ്പുകൾ ഗൗരവമായി എടുക്കുകയും ആളുകൾ സമയത്തിന് മാറിത്താമസിക്കുകയും ചെയ്തിരുന്നെങ്കിൽ, നാശനഷ്ടങ്ങൾ ഗണ്യമായി കുറയ്ക്കാമായിരുന്നു," ശർമ്മ പറഞ്ഞു.
ശാസ്ത്രീയമായ മുന്നറിയിപ്പുകൾ നൽകിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും, ഹിമാലയൻ ദുരന്ത നിവാരണത്തിൽ വലിയൊരു പോരായ്മ നിലനിൽക്കുന്നുണ്ടെന്നും ഈ സംഭവം ചൂണ്ടിക്കാണിക്കുന്നു. മുന്നറിയിപ്പുകൾ സാധാരണക്കാരിലേക്ക് ലളിതവും ഉപയോഗപ്രദവുമായ രീതിയിൽ എത്തുകയും, സൈറൺ മുഴങ്ങുമ്പോൾ എങ്ങോട്ട് മാറണം എന്ന് ആളുകൾക്ക് കൃത്യമായി അറിയുകയും വേണം.
മഞ്ഞുപാളികളും പെർമാഫ്രോസ്റ്റും മലഞ്ചെരിവുകളും നദികളും പെട്ടെന്ന് അപകടത്തിലാകാൻ സാധ്യതയുള്ള ഒരു പ്രദേശത്ത്, തെളിഞ്ഞ ആകാശം സുരക്ഷിതത്വത്തിന്റെ ഉറപ്പല്ലെന്ന് ശർമ്മ മുന്നറിയിപ്പ് നൽകി.
ജി.എൽ.ഒ.എഫ് (GLOF) ഭീഷണി വീണ്ടും
മഞ്ഞുപാറയും പാറക്കെട്ടുകളും ഇടിഞ്ഞുവീണതിന്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. രസുവ ദുരന്തത്തിന് കാരണം ഗ്ലേഷ്യൽ ലേക്ക് ഔട്ട്‌ബർസ്റ്റ് ഫ്ലഡ് (GLOF - ഹിമനദി തടാകങ്ങൾ പെട്ടെന്ന് പൊട്ടിയൊഴുകുന്ന പ്രതിഭാസം) അല്ലെങ്കിൽ ഹിമനദി-മൊറെയ്ൻ തകർച്ചയാകാം എന്നാണ് ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും പ്രാഥമികമായി സംശയിക്കുന്നത്.
ഹിന്ദു കുഷ്-ഹിമാലയൻ മേഖലയിലുടനീളം മൊറെയ്ൻ കൊണ്ട് രൂപപ്പെട്ട സ്വാഭാവിക ഹിമനദി തടാകങ്ങൾ സർവ്വസാധാരണമാണ്. ഇത്തരം സ്വാഭാവിക അണക്കെട്ടുകൾ തകരുമ്പോൾ, തടാകത്തിലെ വെള്ളം അതിവേഗം പുറത്തേക്ക് ഒഴുകുകയും, വെള്ളവും മഞ്ഞും പാറയും ചെളിയും നിറഞ്ഞ പ്രവാഹം താഴ്വരയിലുള്ള ജനവാസ മേഖലകളെയും ജലവൈദ്യുത പദ്ധതികളെയും പാലങ്ങളെയും റോഡുകളെയും അതിർത്തി അടിസ്ഥാനസൗകര്യങ്ങളെയും തകർത്തെറിയുകയും ചെയ്യുന്നു.
നേപ്പാളിലെ പ്രളയം ഈ അപകടസാധ്യതകളെ വീണ്ടും മേഖലയിലെ നയരൂപീകരണത്തിന്റെ കേന്ദ്രബിന്ദുവിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. ഉയർന്നുവരുന്ന താപനിലയും, പിൻവാങ്ങുന്ന ഹിമനദികളും, ദുർബലമാകുന്ന മലഞ്ചെരിവുകളും കാരണം ജി.എൽ.ഒ.എഫ് (GLOF), ചെളിപ്രവാഹം, ഉരുൾപൊട്ടൽ, പെട്ടെന്നുണ്ടാകുന്ന മിന്നൽപ്രളയങ്ങൾ എന്നിവ തീവ്രവുമാകാൻ സാധ്യതയുണ്ടെന്ന് ശർമ്മ പറഞ്ഞു.
നേപ്പാളിലെ ദുരന്തത്തെ കേവലം ഒറ്റപ്പെട്ടൊരു സംഭവമായി വിലയിരുത്തരുതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഹിമാലയൻ മേഖലയിലെ മഞ്ഞുപാളികളും നദികളും മഴയുടെ രീതികളും ദുരന്ത സാധ്യതകളും ദേശീയ അതിർത്തികൾ കടന്നുപോകുന്ന തികച്ചും ബന്ധപ്പെട്ടു കിടക്കുന്ന ഒരു വ്യവസ്ഥയാണ്. ടിബറ്റിലോ നേപ്പാളിലോ ഉള്ള ഉപരിമേഖലയിലുണ്ടാകുന്ന ഒരു സംഭവം, അതിവേഗം ഇന്ത്യയിലെയും ബംഗ്ലാദേശിലെയും താഴ്വരകളിൽ പ്രളയമായും ചെളിപ്രവാഹമായും അടിസ്ഥാനസൗകര്യങ്ങളുടെ നാശനഷ്ടങ്ങളായും മാറാം.
"ഇന്ത്യയും നേപ്പാളും വെറുമൊരു ഭൂമിശാസ്ത്രപരമായ അയൽക്കാർ മാത്രമല്ല," ശർമ്മ പറഞ്ഞു. "അവരുടെ നദികളും ഹിമാലയൻ പരിസ്ഥിതിയും ജലസ്രോതസ്സുകളും ദുരന്തസാധ്യതകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു."
2025 മാർച്ചിൽ, ശർമ്മയുടെ നേതൃത്വത്തിൽ 'നിർദ്ദിഷ്ട സഹകരണം: കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-നേപ്പാൾ കൂട്ടായ്മ' (Proposed Cooperation: India-Nepal Collaboration in the Context of Climate Change) എന്നൊരു പഠനം നട നടത്തുകയും അത് പിന്നീട് നേപ്പാൾ സർക്കാരുമായി പങ്കുവെക്കുകയും ചെയ്തു. ഹിന്ദു കുഷ്-ഹിമാലയൻ മേഖലയിലെ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന അപകടസാധ്യതകൾ, പ്രത്യേകിച്ച് ജി.എൽ.ഒ.എഫ് (GLOF), മറ്റ് പർവ്വത ദുരന്തങ്ങൾ എന്നിവയെക്കുറിച്ച് ഈ റിപ്പോർട്ട് വ്യക്തമാക്കുകയും അപകടസാധ്യതകൾ നിരീക്ഷിക്കാനും വിവരങ്ങൾ കൈമാറാനും മുൻകൂട്ടി മുന്നറിയിപ്പ് നൽകാനും അനുയോജ്യമായ നടപടികൾ സ്വീകരിക്കാനും ആഹ്വാനം ചെയ്യുകയും ചെയ്തു. കൂടാതെ, മഞ്ഞുപാളികൾ മൂലമുണ്ടാകുന്ന അപകടസാധ്യതകൾ കണക്കിലെടുത്ത് ഓഗസ്റ്റ് മാസം അതീവ ജാഗ്രത പുലർത്തേണ്ട മാസമായി റിപ്പോർട്ട് ചൂണ്ടിക്കാണിച്ചു.
മഞ്ഞുപാളികളിലെ മഞ്ഞുരുകൽ
ശാസ്ത്രലോകത്ത് നിന്നുള്ള കൂടുതൽ വിവരങ്ങൾ ആശങ്കാജനകമാണ്. 2026 മാർച്ചിൽ പുറത്തിറങ്ങിയ സമീപകാല ഐ.സി.ഐ.എം.ഒ.ഡി (ICIMOD) റിപ്പോർട്ടുകൾ പ്രകാരം, 2000-ന് ശേഷം ഹിന്ദു കുഷ്-ഹിമാലയൻ മേഖലയിലുടനീളമുള്ള ഹിമനദികളിലെ മഞ്ഞുരുകലിന്റെ തോത് ഇരട്ടിയായി വർദ്ധിച്ചു. കഴിഞ്ഞ ദശകത്തിലാണ് ഏറ്റവും കൂടുതൽ മഞ്ഞുരുകൽ രേഖപ്പെടുത്തിയിട്ടുള്ളത്.
1990 മുതൽ 2020 വരെയുള്ള ഹിന്ദു കുഷ് ഹിമാലയൻ മേഖലയിലെ ഹിമനദികളുടെ മാറുന്ന ഗതിവിഗതികൾ, എച്ച്.കെ.എച്ച് ഗ്ലേഷ്യർ ഔട്ട്‌ലുക്ക് 2026 തുടങ്ങിയ രണ്ട് പഠനങ്ങൾ പ്രകാരം ഹിമനദികളുടെ വിസ്തൃതിയിൽ 12 ശതമാനം കുറവും മഞ്ഞുശേഖരത്തിൽ വൻ ഇടിവും രേഖപ്പെടുത്തുന്നു. രേഖപ്പെടുത്തിയിട്ടുള്ള വർഷങ്ങളിൽ 89 ശതമാനവും ഹിമനദികളുടെ പിന്മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.
ഇതിന്റെ ആഘാതം പരിസ്ഥിതിയിൽ മാത്രം ഒതുങ്ങുന്നതല്ല. മഞ്ഞുരുകൽ വേഗത്തിലാകുന്നത് ജി.എൽ.ഒ.എഫ് (GLOF) അപകടസാധ്യത വർദ്ധിപ്പിക്കുകയും, ഉയർന്ന പർവ്വതനിരകളിലെ ജനങ്ങളുടെ ജലലഭ്യത തടസ്സപ്പെടുത്തുകയും, ഏകദേശം രണ്ട് കോടിയോളം ആളുകളെ പിന്തുണയ്ക്കുന്ന സിന്ധു, ഗംഗ, ബ്രഹ്മപുത്ര നദീതടങ്ങളിലെ ദീർഘകാല ജലപ്രവാഹത്തെ ഭീഷണിയിലാഴ്ത്തുകയും ചെയ്യുന്നു.
ഐ.സി.ഐ.എം.ഒ.ഡിയുടെ 2018 ലെ റിപ്പോർട്ടായ 'ഹിന്ദു കുഷ് ഹിമാലയത്തിലെ ഹിമനദി തടാകങ്ങളുടെ അവസ്ഥ', അഞ്ച് പ്രധാന നദീതടങ്ങളിലായി 25,000-ത്തിലധികം ഹിമനദി തടാകങ്ങളെ രേഖപ്പെടുത്തിയിട്ടുണ്ട്. അപകടകരമായ തടാകങ്ങൾ കണ്ടെത്തുന്നതിനും അപകടസാധ്യത കുറയ്ക്കുന്നതിനുള്ള നടപടികൾ ആസൂത്രണം ചെയ്യുന്നതിനും ഈ പഠനം പ്രധാനപ്പെട്ട ഒരു വിവരശേഖരമായി തുടരുന്നു.
ഇന്ത്യയുടെ പശ്ചിമ ഹിമാലയൻ മേഖലയ്ക്ക് ഈ മുന്നറിയിപ്പുകൾ വളരെ പ്രസക്തമാണെന്ന് ശർമ്മ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന് കീഴിൽ ഹിമാലയൻ മേഖലയുടെ ദുർബലത അപഗ്രഥിക്കുന്ന സമീപകാല പഠനം 120 വർഷത്തെ താപനില റെക്കോർഡുകളും എട്ട് ആഗോള കാലാവസ്ഥാ മോഡലുകളും വിശകലനം ചെയ്തു. ലഡാക്ക്, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ് എന്നിവ ഉൾപ്പെടുന്ന പശ്ചിമ ഹിമാലയം, മധ്യ-കിഴക്കൻ ഹിമാലയത്തേക്കാൾ വേഗത്തിൽ ചൂടുപിടിക്കുന്നുവെന്നും എല്ലാ പർവ്വത സീസണുകളിലും താപനില ഉയരുന്നുവെന്നും ഇത് കണ്ടെത്തി.
ഉയർന്ന കാർബൺ പുറന്തള്ളൽ തുടരുകയാണെങ്കിൽ, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തെ അപേക്ഷിച്ച് ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ പശ്ചിമ ഹിമാലയത്തിലെ ശൈത്യകാല താപനില 7 ഡിഗ്രി സെൽഷ്യസിലധികം ഉയർന്നേക്കാം. ഭാവിയിൽ കടുത്ത മഞ്ഞുനാശമുണ്ടാകുമെന്നും, ഇത് മഞ്ഞുപാളികൾ, ഹിമനദികൾ, ഉറവകൾ, നദീപ്രവാഹങ്ങൾ എന്നിവയെ ബാധിക്കുമെന്നും പഠനം മുന്നറിയിപ്പ് നൽകി.
സമീപവർഷങ്ങളിൽ മാരകമായ മേഘവിസ്ഫോടനങ്ങൾക്കും മിന്നൽപ്രളയങ്ങൾക്കും സാക്ഷ്യം വഹിച്ച ഹിമാചൽ പ്രദേശ് പോലുള്ള സംസ്ഥാനങ്ങൾക്ക് ഈ കണ്ടെത്തലുകൾ ഒരു നയപരമായ മുന്നറിയിപ്പാണ്. 2021-ൽ ഉത്തരാഖണ്ഡിലെ ചമോലിയിലുണ്ടായ ദുരന്തത്തിലും നേപ്പാളിലെ രസുവ പ്രളയത്തിലും കണ്ട ഘടകങ്ങൾ പശ്ചിമ ഹിമാലയത്തിലുടനീളം പ്രസക്തമാണെന്ന് ശർമ്മ പറഞ്ഞു.
ദുരിതാശ്വാസത്തിൽ നിന്ന് മുൻകരുതലിലേക്ക്
ഹിമാലയൻ ദുരന്ത നിവാരണ നയം ഇനി ദുരിതാശ്വാസത്തിലും പുനരധിവാസത്തിലും മാത്രം ഒതുങ്ങിനിൽക്കരുതെന്ന് ശർമ്മ വാദിക്കുന്നു.
"ദുരന്തങ്ങൾ സംഭവിച്ചതിന് ശേഷം പ്രതികരിക്കുന്നതിന് പകരം, അവ സംഭവിക്കുന്നതിന് മുമ്പ് പ്രവർത്തിക്കുന്ന രീതിയിലേക്ക് നമ്മൾ മാറണം," അദ്ദേഹം പറഞ്ഞു.
അതായത്, വ്യവസ്ഥാപിതമായ അപകടസാധ്യത വിലയിരുത്തൽ, ഹിമനദികളുടെയും ഹിമനദി തടാകങ്ങളുടെയും നിരന്തരമായ നിരീക്ഷണം, ശാസ്ത്രത്തെ സാധാരണക്കാരുമായി ബന്ധിപ്പിക്കുന്ന മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന സംവിധാനങ്ങൾ എന്നിവ നടപ്പിലാക്കണം.
വിവിധ തലങ്ങളിലുള്ള ഒരു സമീപനത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു: ഹിമനദികളിലെ മാറ്റങ്ങൾ, പുതിയ തടാക രൂപീകരണം, മലഞ്ചെരിവുകളുടെ തകർച്ച എന്നിവ നിരീക്ഷിക്കാൻ സാറ്റലൈറ്റ് നിരീക്ഷണം; വിവരങ്ങൾ പ്രാദേശികമായി പരിശോധിച്ച് ഉറപ്പുവരുത്താൻ ഭൗമ ഉപകരണങ്ങളും പ്രാദേശിക നിരീക്ഷണ ശൃംഖലകളും; കൂടാതെ മൊബൈൽ അലേർട്ടുകൾ, കമ്മ്യൂണിറ്റി റേഡിയോ, പ്രാദേശിക സൈറണുകൾ എന്നിവയുൾപ്പെടെ സാധാരണക്കാരിലേക്ക് എത്തുന്ന ആശയവിനിമയ സംവിധാനങ്ങൾ.
എന്നാൽ സാങ്കേതികവിദ്യ മാത്രം മതിയാവില്ല. അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ ഓരോ ജനവാസ മേഖലയിലും സുരക്ഷിതമായ സ്ഥലങ്ങളും ഒഴിപ്പിക്കൽ പാതകളും കൃത്യമായി അടയാളപ്പെടുത്തണമെന്ന് ശർമ്മ പറഞ്ഞു.
"എങ്ങോട്ട് പോകണമെന്ന് അറിയാത്ത ആളുകളോട് 'ഒഴിയാൻ' പറയുന്നത് അർത്ഥശൂന്യമാണ്," അദ്ദേഹം പറഞ്ഞു.
ദുരന്ത നിവാരണ ആസൂത്രണത്തിന്റെ ഭാഗമായി പ്രാദേശികമായ പരിശീലനങ്ങൾ (community drills), പ്രാദേശിക ഭാഷയിലുള്ള ഭൂപടങ്ങൾ, പരമ്പരാഗത അറിവുകളും ശാസ്ത്രീയ വിവരങ്ങളും ഏകോപിപ്പിക്കൽ എന്നിവ ഉണ്ടാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നദികളും നിർമ്മാണ പ്രവർത്തനങ്ങളും
ഹിമാലയൻ നദികൾക്ക് സമീപമുള്ള അനിയന്ത്രിതമായ നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെയും ശർമ്മ മുന്നറിയിപ്പ് നൽകി.
പല പർവ്വത സംസ്ഥാനങ്ങളിലും, ടൂറിസത്തിന്റെയും "മനോഹരമായ" വികസനത്തിന്റെയും പേരിൽ ഹോട്ടലുകളും വീടുകളും അടിസ്ഥാന സൗകര്യങ്ങളും പ്രളയസാധ്യതാ മേഖലകളിലേക്കും നദീതടങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്.
ഹിമാലയൻ നദികൾ കുത്തനെയുള്ളതാണ്, കനത്ത മഴയോ ഉരുൾപൊട്ടലോ ഹിമനദി പ്രതിഭാസങ്ങളോ ഉണ്ടാകുമ്പോൾ അവയുടെ ഗതി അതിവേഗം മാറിയേക്കാം. കൃത്യമായ അപകടസാധ്യത വിലയിരുത്തലുകൾ ഇല്ലാതെ സ്വാഭാവിക നദീതടങ്ങളിൽ നിർമ്മാണം നടത്തുന്നത് ഭാവിയിലെ നാശനഷ്ടങ്ങൾ വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നദീതീരങ്ങൾ, പ്രളയസാധ്യതാ പ്രദേശങ്ങൾ, സ്വാഭാവിക നദീതടങ്ങൾ എന്നിവയ്ക്ക് സമീപമുള്ള നിർമ്മാണ പ്രവർത്തനങ്ങളിൽ കർശനമായ നിയന്ത്രണങ്ങളും നിർമ്മാണ നിരോധിത മേഖലകളും ഏർപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നയരൂപീകരണം നടത്തുന്നവരെ സംബന്ധിച്ചിടത്തോളം, വികസനം വേണമണോ വേണ്ടയോ എന്നതല്ല, മറിച്ച് കാലാവസ്ഥാ വ്യതിയാനം നേരിടുന്ന പർവ്വത പരിസ്ഥിതിയിൽ എങ്ങനെ സുരക്ഷിതമായി വികസനം കൊണ്ടുവരാം എന്നതാണ് പ്രധാന വെല്ലുവിളിയെന്ന് ശർമ്മ പറഞ്ഞു.
ഡാം സുരക്ഷ പുനർവിചിന്തനം ചെയ്യുന്നു
ഹിമാലയൻ ദുരന്തങ്ങൾക്ക് ശേഷം ജലവൈദ്യുത പദ്ധതികളെ പലപ്പോഴും കുറ്റപ്പെടുത്താറുണ്ടെങ്കിലും, ലളിതമായ നിഗമനങ്ങളിൽ എത്തുന്നതിനെതിരെ ശർമ്മ മുന്നറിയിപ്പ് നൽകി.
"എല്ലാ ഹിമാലയൻ ദുരന്തങ്ങൾക്കും ജലവൈദ്യുത പദ്ധതികളെ മാത്രം ഉത്തരവാദികളാക്കുന്നത് ശാസ്ത്രീയമായി ശരിയല്ല," അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം, ഉയർന്നുവരുന്ന താപനില, മാറിക്കൊണ്ടിരിക്കുന്ന ഭൂ-ജലശാസ്ത്രപരമായ സാഹചര്യങ്ങൾ എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എങ്കിലും, അണക്കെട്ടുകളുടെയും ജലവൈദ്യുത അടിസ്ഥാനസൗകര്യങ്ങളുടെയും രൂപകല്പനയും സുരക്ഷാ മാനദണ്ഡങ്ങളും അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മേഖലയിലെ പല വലിയ അണക്കെട്ടുകളും രൂപകല്പന ചെയ്തിരിക്കുന്നത് തണുപ്പുള്ളതും കൂടുതൽ സുസ്ഥിരവുമായ പഴയ കാലാവസ്ഥയിലെ പ്രളയ-എക്കൽ വിവരങ്ങൾ ഉപയോഗിച്ചാണ്.
"കഴിഞ്ഞ 100 വർഷത്തെ ഏറ്റവും ഉയർന്ന പ്രളയത്തിന്റെ അളവ് ഒരു നിശ്ചിത അളവായിരുന്നു എന്നത് കൊണ്ട്, ഭാവിയിൽ അതിലും വലിയ പ്രളയം ഉണ്ടാകില്ലെന്ന് അർത്ഥമാക്കുന്നില്ല," ശർമ്മ പറഞ്ഞു.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ICOLD, പുതിയ അണക്കെട്ടുകൾ ഭാവിയിലെ കാലാവസ്ഥാ വ്യതിയാന സാഹചര്യങ്ങൾക്ക് അനുയോജ്യമായി എങ്ങനെ രൂപകല്പന ചെയ്യണം, നിലവിലുള്ള അണക്കെട്ടുകളിൽ കൂടുതൽ സുരക്ഷാ മാനദണ്ഡങ്ങൾ എങ്ങനെ കൂട്ടിച്ചേർക്കാം എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുകയാണ്. പുതിയ കാലാവസ്ഥാ പ്രവചനങ്ങളുടെ വെളിച്ചത്തിൽ സ്പിൽവേ ശേഷി, എക്കൽ പരിപാലനം, കടുത്ത പ്രളയ നിയന്ത്രണം, ഭൂകമ്പ പ്രതിരോധം എന്നിവ പുനർമൂല്യനിർണ്ണയം ചെയ്യുന്നത് ഇതിൽ ഉൾപ്പെടുന്നു.
നേപ്പാൾ പ്രളയത്തിന് ശേഷം, മാറിയ അപകടസാധ്യതകൾക്ക് അനുസൃതമായി അടിസ്ഥാനസൗകര്യങ്ങളുടെ രൂപകല്പന മാറ്റുന്നതിനെക്കുറിച്ച് നേപ്പാളി ജലവൈദ്യുത എഞ്ചിനീയർമാർ, ലാബ് വിദഗ്ധർ, അക്കാദമിക് വിദഗ്ധർ എന്നിവരുമായി ശർമ്മ ചർച്ച നടത്തി. ഭാവിയിലെ പദ്ധതികൾക്ക് കഴിഞ്ഞകാല കാലാവസ്ഥാ സ്ഥിതിവിവരക്കണക്കുകളെ ആശ്രയിക്കാനാവില്ലെന്നതായിരുന്നു പൊതുവായ നിഗമനം. കൂടുതൽ കനത്ത മഴ, ഉയർന്ന എക്കൽ ഭാരം, ചെളിപ്രവാഹം, മറ്റ് കൂട്ടായ അപകടസാധ്യതകൾ എന്നിവ അവർ കണക്കിലെടുക്കണം.
ഹിമാലയൻ കാലാവസ്ഥാ അപകടസാധ്യതയിലെ നീതിയുടെ തലവും ശർമ്മ ഊന്നിപ്പറഞ്ഞു. ചരിത്രപരമായി വ്യവസായ രാജ്യങ്ങളിൽ നിന്നാണ് അന്തരീക്ഷ മലിനീകരണവും കാർബൺ ഉദ്വമനവും ഉണ്ടായിട്ടുള്ളതെങ്കിലും നേപ്പാൾ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ പർവ്വത സമൂഹങ്ങളാണ് മഞ്ഞുരുകലിന്റെയും ജി.എൽ.ഒ.എഫിന്റെയും ജലക്ഷാമത്തിന്റെയും പ്രത്യാഘാതങ്ങൾ നേരിടുന്നത്.
കൂടുതൽ സാങ്കേതികവിദ്യയും ശാസ്ത്രീയ ശേഷിയും സാമ്പത്തിക ശേഷിയുമുള്ള രാജ്യങ്ങൾ ദുർബലമായ ഹിമാലയൻ സംസ്ഥാനങ്ങളെ ആധുനിക നിരീക്ഷണ സംവിധാനങ്ങൾ, സാറ്റലൈറ്റ് വിവരങ്ങൾ, മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന പ്ലാറ്റ്‌ഫോമുകൾ, അപകടസാധ്യത വിലയിരുത്തൽ ഉപകരണങ്ങൾ എന്നിവ നൽകി പിന്തുണയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു.
"വികസിത രാജ്യങ്ങൾ സഹായിക്കണം," ശർമ്മ പറഞ്ഞു. "ഇത് ദാനധർമ്മമല്ല; ഇത് കാലാവസ്ഥാ നീതിയാണ് (climate justice)."
ഇന്ത്യയെയും നേപ്പാളിനെയും സംബന്ധിച്ചിടത്തോളം സഹകരണം എന്നത് സുരക്ഷയുടെ കൂടി വിഷയമാണ്. പങ്കിട്ട ഹിമനദി-തടാക ഡാറ്റാബേസുകൾ, സംയുക്ത സാറ്റലൈറ്റ് നിരീക്ഷണം, സംയുക്തമായി വികസിപ്പിച്ച അപകടസാധ്യത ഭൂപടങ്ങൾ, ഏകോപിപ്പിച്ച മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവയ്ക്ക് അതിർത്തിയുടെ ഇരുവശത്തുമുള്ള ജീവനുകൾ രക്ഷിക്കാൻ കഴിയും.
വർദ്ധിച്ചുവരുന്ന താപനില പർവ്വത സുരക്ഷയുടെ നിയമങ്ങൾ തിരുത്തിയെഴുതുകയാണെന്നതിന്റെ ഓർമ്മപ്പെടുത്തലാണ് രസുവ ദുരന്തം. പഴയ അനുഭവങ്ങളും പഴയ രൂപകല്പനാ നിയമങ്ങളും ഇനി തികയില്ലെന്ന പുതിയൊരു അപകടസാധ്യതയുടെ ഘട്ടത്തിലേക്ക് ഹിമാലയം കടക്കുകയാണെന്ന് ശർമ്മ പറഞ്ഞു.
"കാലാവസ്ഥാ വ്യതിയാനത്തിന്റെ ഈ യുഗത്തിൽ ഹിമാലയത്തിനായുള്ള തന്ത്രങ്ങൾ ശാസ്ത്രം, സാങ്കേതികവിദ്യ, പ്രാദേശിക അനുഭവം, അന്താരാഷ്ട്ര സഹകരണം, പുതിയ തലമുറയുടെ സുരക്ഷിതമായ അടിസ്ഥാനസൗകര്യ മാനദണ്ഡങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം," അദ്ദേഹം പറഞ്ഞു.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)