ഗൾഫിൽ എണ്ണയുണ്ട്, പക്ഷേ വെള്ളമില്ല; യുദ്ധം കുടിവെള്ള പ്ലാന്റുകളെ ലക്ഷ്യമിടുമ്പോൾ ആശങ്കയിൽ ഗൾഫ് രാജ്യങ്ങൾ

ജനങ്ങളുടെ നിലനിൽപ്പിന് ആധാരമായ ഇത്തരം അവശ്യ സംവിധാനങ്ങളെ (കുടിവെള്ള പ്ലാന്റുകൾ പോലുള്ളവ) തകർക്കുന്നത് മനുഷ്യർക്കും പ്രകൃതിക്കും പരിസ്ഥിതിക്കും ഒരിക്കലും പരിഹരിക്കാനാവാത്ത വലിയ ആഘാതമുണ്ടാക്കും

ഗൾഫ് രാജ്യങ്ങളിൽ എണ്ണ സമ്പദ്‌വ്യവസ്ഥയെ നയിക്കുമ്പോൾ, വെള്ളമാണ് അവിടുത്തെ ജീവൻ നിലനിർത്തുന്നത്. ആഗോള വിപണി പലപ്പോഴും എണ്ണവിലയിലെ മാറ്റങ്ങളെ ആശങ്കയോടെയാണ് കാണാറുള്ളതെങ്കിലും, അതിനേക്കാൾ ഭീകരമായ മറ്റൊരു ഭീഷണി ഇന്ന് ഉയർന്നു വരുന്നുണ്ട് - കടൽവെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ.

കഴിഞ്ഞ ആഴ്ച പേർഷ്യൻ കടലിടുക്കിലെ ഖെഷ്ം (Qeshm) ദ്വീപിലുള്ള ശുദ്ധജല പ്ലാന്റിന് നേരെയുണ്ടായ ആക്രമണം മുപ്പതോളം ഗ്രാമങ്ങളിലെ കുടിവെള്ള വിതരണത്തെ ബാധിച്ചതായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വെളിപ്പെടുത്തിയിരുന്നു. 2026 മാർച്ച് 7-നായിരുന്നു ഈ സംഭവം.

പരസ്പരം പ്രതികാരം ചെയ്യുന്ന രീതിയിൽ രാജ്യങ്ങൾ തമ്മിലുള്ള പോരാട്ടം അടിസ്ഥാന സൗകര്യങ്ങളെ തകർക്കുന്ന തലത്തിലേക്ക് മാറുമ്പോൾ, അത് ഭീകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇത്തരം അത്യാവശ്യ സംവിധാനങ്ങൾക്കെതിരെയുള്ള ഏതൊരു നീക്കവും മനുഷ്യർക്കും ജൈവവൈവിധ്യത്തിനും പരിസ്ഥിതിക്കും മേൽ ഒരിക്കലും മായ്ക്കാനാവാത്ത ആഘാതമായിരിക്കും ഏൽപ്പിക്കുക.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in