മത്സരം കൊണ്ട് പുനർനിർമ്മിച്ച ഒരു ലോകം
ചിത്രീകരണം: യോഗേന്ദ്ര ആനന്ദ് / സിഎസ്ഇ

മത്സരം കൊണ്ട് പുനർനിർമ്മിച്ച ഒരു ലോകം

ഇത് ശക്തനായ നേതാവിന്റെ ലോകമാണ് - ഓരോ രാജ്യവും സ്വന്തം സാമ്പത്തിക ഭാവി, സ്വന്തം സഖ്യങ്ങൾ, പുരോഗതിയിലേക്കുള്ള സ്വന്തം വഴികൾ എന്നിവ സ്വയം രൂപപ്പെടുത്തേണ്ടിവരുന്ന ലോകം.
Published on

“പഴയ ലോകം മരിക്കുകയാണ്; പുതിയ ലോകം ജനിക്കാൻ പാടുപെടുകയാണ്; ഇതാണ് ‘ഭീകരന്മാരുടെ’ കാലം.” ഇറ്റാലിയൻ തത്വചിന്തകനായ ആന്റോണിയോ ഗ്രാംഷിയുടെ ഈ ഉദ്ധരണി, ഇന്ന് രാഷ്ട്രീയ–നയ ലോകത്ത് പലപ്പോഴും ആവർത്തിക്കപ്പെടുന്നു. അത് യാഥാർത്ഥ്യത്തിൽ നിന്ന് അകലെയുള്ളതല്ല. 2026 എന്ന വർഷം നിലവിലുള്ള ആഗോള ക്രമത്തിന് കൂടുതൽ കലാപവും അസ്ഥിരതയും കൊണ്ടുവന്നിരിക്കുകയാണ്. വേൾഡ് ഇക്കണോമിക് ഫോറത്തിൽ (WEF) സംസാരിക്കവെ, കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർനി, ചില അപ്രിയ സത്യങ്ങൾ തുറന്നുപറഞ്ഞു: "ഇത് പഴയ ലോകത്തിന്റെ ഒരു പൊട്ടിത്തെറിയാണ്; നിയമങ്ങൾ അടിസ്ഥാനമാക്കിയ ആഗോള ക്രമം ഇനി ഇല്ല - അതും തിരികെ വരാനില്ല".

ഒന്ന് വ്യക്തമായി പറയാം: ഇനി ശക്തനായ നേതാവ് ആധിപത്യം പുലർത്തുന്ന ഒരു ലോകമാണ്. ഓരോ രാജ്യവും സ്വന്തം സാമ്പത്തിക ഭാവി, സ്വന്തം സഖ്യങ്ങൾ, പുരോഗതിയിലേക്കുള്ള സ്വന്തം വഴികൾ സ്വയം രൂപപ്പെടുത്തേണ്ടിവരുന്ന ലോകം. എന്നാൽ ഇതിന്റെ അന്തരാർത്ഥം അതിലും ഗൗരവമേറിയതാണ്. ചൈനയും അമേരിക്കയും തമ്മിലുള്ള ആധിപത്യത്തിനായുള്ള മത്സരം, ഭൂമിശാസ്ത്രപരമായ അധികാരത്തർക്കങ്ങളെ കൂടുതൽ രൂക്ഷമാക്കും - വെനിസ്വേലയിലും ഗ്രീൻലാൻഡിലും നാം കാണുന്നതുപോലെ. അതുപോലെ തന്നെ, സാങ്കേതിക രംഗത്തും പുതിയ സംഘർഷങ്ങൾ രൂപപ്പെടുകയാണ്: ഇലക്ട്രിക് വാഹനങ്ങളും നവീകരണ ഊർജസ്രോതസുകളും ഒരുവശത്ത്; എണ്ണ, വാതകം, കൽക്കരി എന്നിവ മറുവശത്ത്.

രാജ്യങ്ങൾ തമ്മിലുള്ള ഈ കടുത്ത മത്സരത്തിൽ, കാലാവസ്ഥാ മാറ്റം പോലുള്ള, മനുഷ്യന്റെ നിലനിൽപ്പുതന്നെ ചോദ്യം ചെയ്യുന്ന വെല്ലുവിളികളെ നേരിടാൻ ആവശ്യമായ, ആഗോള തലത്തിലുള്ള സഹകരണം തന്നെയാണ് ഏറ്റവും വലിയ തോൽവി നേരിടുന്നത്. ഇത് ഇനി കാലാവസ്ഥാ മാറ്റത്തെ ചെറുക്കാൻ ആവശ്യമായ ഊർജ പരിവർത്തനത്തെക്കുറിച്ചുള്ള ചർച്ച മാത്രമല്ലെന്നതും വ്യക്തമാണ്. ഇത് അസംസ്കൃത വസ്തുക്കളുടെ വിതരണ ശൃംഖലകളിലെ നിയന്ത്രണത്തെക്കുറിച്ചാണ് - ഭൂമിയിലെ അപൂർവ മിനറലുകൾ മുതൽ കൽക്കരി, എണ്ണ വരെ - അതുപോലെ തന്നെ അവയുടെ സംസ്‌കരണ ശേഷിയുടെയും സാങ്കേതികവിദ്യയുടെയും നിയന്ത്രണത്തെക്കുറിച്ചും. പെട്രോ-രാജ്യങ്ങളും ഇലക്ട്രോ-രാജ്യങ്ങളും തമ്മിലുള്ള ഭിന്നത യാഥാർത്ഥ്യമാണ്; ഈ മത്സരം അതീവ ക്രൂരമാണ്. ഇതിൽ കാലാവസ്ഥാ വ്യതിയാനം മറ്റൊരു വിനാശമായി മാറിക്കൊണ്ടിരിക്കുകയാണ്.

ഇന്നത്തെ ആഗോള രാഷ്ട്രീയത്തിൽ ആർട്ടിക് (ഗ്രിൻലാൻഡും ഉൾപ്പെടെ) ഇത്ര പ്രാധാന്യമാർജ്ജിക്കുന്നതിലെ അങ്ങേയറ്റത്തെ വിരോധാഭാസം ഇതാണ്. കാലാവസ്ഥാ മാറ്റം മൂലം ലോകത്തിന്റെ ‘റഫ്രിജറേറ്റർ’ എന്നറിയപ്പെടുന്ന ഈ പ്രദേശം ഉരുകുകയാണ്. അതിന്റെ ഫലമായി, ഭൂമിയുടെ ‘തലഭാഗം’ വഴി ഭൂഖണ്ഡങ്ങൾ തമ്മിൽ കപ്പലുകൾക്ക് വേഗത്തിൽ സഞ്ചരിക്കാനാവുന്ന പുതിയ കടൽപാതകൾ തുറക്കപ്പെടുന്നു. ഈ പാതകൾ തന്ത്രപ്രധാനമാണ് - പടിഞ്ഞാറൻ അർദ്ധഗോളത്തിലേക്ക് എത്തുന്നതിൽ റഷ്യയ്ക്കും ചൈനയ്ക്കും മുൻതൂക്കം നൽകുന്നതുകൊണ്ട്. ഉരുകിപ്പോകുന്ന മഞ്ഞുപാളികൾ, ഈ പ്രദേശത്തെ എണ്ണയും ഖനിജസമ്പത്തും ചൂഷണത്തിന് തുറന്നിടും ചെയ്യും. എന്നാൽ ഇതിലൊക്കെയും നഷ്ടപ്പെടുന്നത് എന്താണെന്ന കാര്യം അവഗണിക്കപ്പെടുകയാണ്. ലോകത്തിന്റെ ഈ ‘റഫ്രിജറേറ്റർ’ ആഗോള കാലാവസ്ഥാ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. എന്നാൽ ഇന്നത്തെ വാണിജ്യകേന്ദ്രിതമായ ലോകക്രമത്തിൽ, ഇതെല്ലാം പ്രസക്തിയില്ലാത്തതായി തോന്നുന്നു. ഇത് എല്ലാം പണമുണ്ടാക്കുന്നതിനെക്കുറിച്ചാണ് - ആഗോള തലത്തിലുള്ള നഷ്ടവും നാശവും പോലും ലാഭമാക്കി മാറ്റാനുള്ള ശ്രമം.

പുതിയ തലമുറയുടെ ‘ഗ്രീൻ-ടെക്’ ലോകത്തിനാവശ്യമായ ധാതുക്കളുടെ ഖനനവുമായി ബന്ധപ്പെട്ട ചോദ്യവും അതോടൊപ്പം ഉയരുന്നു - ഭൂപ്രദേശങ്ങൾ തേടിയുള്ള മത്സരത്തിനും പരിസ്ഥിതിക്കും ഇതിന്റെ അർത്ഥമെന്താകും എന്നതാണ് അത്. ഇതുവരെ കൽക്കരി, ഇരുമ്പയിര്, ബോക്‌സൈറ്റ് പോലുള്ള ധാതുക്കൾക്ക് ആഗോള ആവശ്യകത പരമാവധി നിലയിലെത്താൻ ലോകം സമീപിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊതുവെ കരുതിയിരുന്നു.

എന്നാൽ വൈദ്യുതീകരണത്തിലേക്കുള്ള നീക്കവും, ഗ്രീൻ-ടെക് സാങ്കേതികവിദ്യകളും, കൃത്രിമ ബുദ്ധി (AI) അടിസ്ഥാനമാക്കിയ മറ്റു സൗകര്യങ്ങളുടെ വ്യാപനവും കൂടി കണക്കിലെടുക്കുമ്പോൾ, അടുത്ത ഒരു ദശാബ്ദത്തിനുള്ളിൽ ചെമ്പിനുള്ള ആഗോള ആവശ്യം ഇരട്ടിയാകുമെന്നാണ് ഇപ്പോൾ വിലയിരുത്തപ്പെടുന്നത്. അതിനാൽ തന്നെ, ഏറ്റവും വലിയ ചെമ്പ് ശേഖരങ്ങളുള്ള പെറു, ചിലി, കോൺഗോയുടെ ഡെമോക്രാറ്റിക് റിപ്പബ്ലിക് എന്നീ രാജ്യങ്ങൾ ആഗോള ശ്രദ്ധാകേന്ദ്രങ്ങളായി മാറിയിരിക്കുന്നു. ലോകത്തെ മൊത്തം ചെമ്പിന്റെ ഏകദേശം 50 ശതമാനം ചൈനയാണ് സംസ്‌കരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നത്. ആവശ്യകത കുത്തനെ ഉയരുന്നതിനനുസരിച്ച്, കൂടുതൽ ഖനികൾ തുറക്കപ്പെടും - പലപ്പോഴും നിബിഢ വനങ്ങളും ജൈവവൈവിധ്യ സമ്പന്നമായ പ്രദേശങ്ങളും കേന്ദ്രീകരിച്ചായിരിക്കും അത്. അതോടൊപ്പം, മലിനീകരണം നിയന്ത്രിക്കാൻ വലിയ നിക്ഷേപം ആവശ്യമായ ചെമ്പ് സ്മെൽട്ടറുകളുടെ സ്ഥാപനം കൂടി അനിവാര്യമായി മാറും. ലിഥിയം മുതൽ ഗ്രാഫൈറ്റ് വരെ വ്യാപിച്ചിരിക്കുന്ന അപൂർവ ഭൂമി ധാതുക്കളുടെ കാര്യത്തിലും ഇതേ അവസ്ഥ തന്നെയാണ്.

ഈ വിതരണ ശൃംഖലകൾ ഉറപ്പിക്കുന്നതിൽ ചൈനയ്ക്ക് വമ്പിച്ച മുൻതൂക്കം മാത്രമല്ല, ഗ്രീൻ-ടെക് മേഖലയിലെ നേതൃസ്ഥാനവും ചൈനയ്ക്കാണ്. ഇതിനെ പിന്തുടരാൻ മറ്റ് രാജ്യങ്ങൾ ഇപ്പോൾ ആലോചിക്കുകയാണ് - പുതിയ ഖനികൾ കണ്ടെത്താനും പുതിയ കരാറുകൾ ഒപ്പിടാനും. ഇതിന്റെ അർത്ഥം, നമ്മുടെ ഭാവി എന്താകുമെന്നത് ഇതിനകം തന്നെ ചെറിയ രീതിയിലുള്ള സംഘർഷങ്ങളിലൂടെ പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്.

എന്റെ മനസ്സിൽ, ഈ ലോകത്ത് വളരെ നിർണായക രണ്ട് പ്രധാന ചോദ്യങ്ങളുണ്ട്. ഒന്നാമത്, വിതരണ ശൃംഖലകൾ സുരക്ഷിതമാക്കാനും വ്യവസായവൽക്കരണം പുനരുജ്ജീവിപ്പിക്കാനുമായി രാജ്യങ്ങൾ ആഗോള വ്യാപാരം ഓൺ-ഷോറിംഗ് വഴി - അഥവാ ‘സ്വദേശ നിർമ്മാണം’ എന്ന മാതൃകയിലൂടെ - പുനർരൂപപ്പെടുത്തുമ്പോൾ, മുമ്പ്, ഉയർന്ന പരിസ്ഥിതി, തൊഴിൽ ചെലവുകൾ കാരണം ഓഫ്-ഷോറിംഗ് മുൻഗണന നൽകിയിരുന്ന സമ്പന്ന രാജ്യങ്ങൾ, ആ ചെലവുകൾ ഇനി സ്വന്തം രാജ്യങ്ങളിൽ തന്നെ ഏറ്റെടുക്കുമോ?
അല്ലെങ്കിൽ, എല്ലാവർക്കുമുള്ള മാനദണ്ഡങ്ങൾ പുനർനിർവ്വചിച്ച്, ലോകമെമ്പാടുമുള്ള ഉൽപ്പാദന ചെലവുകൾ ഉയർത്തിക്കളയുമോ? ഇതിന് ഉദാഹരണങ്ങളായി, ദക്ഷിണ അമേരിക്കയുമായുള്ള യൂറോപ്യൻ യൂണിയന്റെ 'മെർക്കോസൂർ' പങ്കാളിത്തത്തെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ചൂണ്ടിക്കാട്ടി യൂറോപ്യൻ കർഷകർ എതിർക്കുന്നു. അതുപോലെ തന്നെ, സാമ്പത്തികമായി വളർന്നു വരുന്ന രാജ്യങ്ങളിലെ വ്യവസായങ്ങൾക്ക് ഡീകാർബണൈസേഷന്റെ ചെലവ് വർധിപ്പിക്കുമെന്നറിഞ്ഞിട്ടും, യൂറോപ്യൻ യൂണിയന്റെ കാർബൺ ബോർഡർ അഡ്ജസ്റ്റ്‌മെന്റ് മെക്കാനിസം (CBAM) പ്രാധാന്യം നൽകപ്പെടുകയാണ്.

രണ്ടാമത്തെ ചോദ്യം ഇതാണ്: ജിയോപോളിറ്റിക്കൽ ശത്രുതയും ഉൾവലിയുന്ന സാമ്പത്തിക നയങ്ങളും ചേർന്ന് രൂപപ്പെടുന്ന ഈ വലിയ പിളർപ്പ്, കാലാവസ്ഥാ പ്രതിസന്ധി ചെറുക്കാൻ നിർണായകമായ ഗ്രീൻ-ടെക്കിന്റെ വളർച്ചയെ എങ്ങനെ ബാധിക്കും? 2026-ലെ ദാവോസ് വേൾഡ് ഇക്കണോമിക് ഫോറത്തിൽ ഈ വൈരുദ്ധ്യം വളരെ വ്യക്തമായി. ഒരു വശത്ത്, അമേരിക്ക നയിക്കുന്ന ഫോസിൽ ഇന്ധനാധിഷ്ഠിത മുന്നേറ്റം; മറുവശത്ത്, ചൈനയുടെ ഉപപ്രധാനമന്ത്രി “ഗ്രീൻ ഇൻഫ്രാസ്ട്രക്ചർ, ഗ്രീൻ എനർജി, ഗ്രീൻ ധാതുക്കൾ, ഗ്രീൻ ധനവിനിമയം” എന്നിവയിൽ രാജ്യങ്ങൾ സഹകരിക്കണമെന്ന് ആഹ്വാനം ചെയ്തു. രാജ്യങ്ങൾ, ഇന്ന് സ്വദേശീയ ഊർജസ്രോതസുകളിലേക്കോ ഇറക്കുമതി ചെയ്യുന്ന ഊർജത്തിലേക്കോ ആശ്രയിക്കണമോ എന്നതിലും, ഭാവിയിലെ വിതരണ ശൃംഖലകൾക്ക് വിശ്വാസമർപ്പിക്കേണ്ടത് ഏത് കൂട്ടുകെട്ടുകളിലാണെന്നതിലും എന്ന കാര്യത്തിൽ അകപ്പെട്ടിരിക്കുകയാണ്.

ഇതോടൊപ്പം, രാജ്യങ്ങൾ ആഭ്യന്തരമായി എന്തെല്ലാം ഉൽപ്പാദിപ്പിക്കും, ചൈനയുടെ കടുത്ത മത്സരത്തെ നേരിട്ട് സ്വന്തം വ്യവസായങ്ങളെ നിലനിർത്താൻ അവർക്കാകുമോ എന്ന ചോദ്യവും നിലനിൽക്കുന്നു. കഴിഞ്ഞ വർഷം ചൈനയുടെ വ്യാപാരക്കുറവ് റേക്കോർഡ് തകർത്തത് 1.2 ട്രില്യൺ അമേരിക്കൻ ഡോളർ ആയിരുന്നു. മിക്ക രാജ്യങ്ങളേക്കാൾ കുറഞ്ഞ ചെലവിൽ, പ്രായോഗികമായി എല്ലാം തന്നെ ഉൽപ്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യാനുള്ള ശേഷി ചൈനയ്ക്ക് ഉണ്ട്. അങ്ങനെ വന്നാൽ, ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കാനും സാമ്പത്തിക വളർച്ച കൈവരിക്കാനുമായി ഓരോ രാജ്യവും തയ്യാറാക്കിയിരിക്കുന്ന പദ്ധതികൾക്ക് ഇതിന്റെ അർത്ഥം എന്തായിരിക്കും?

ഒരു പുതിയ ലോകം മുന്നിലെത്തുകയാണ്. അത് മനുഷ്യർക്കും ഭൂമിക്കും ഒരുപോലെ നന്മയുള്ളതായിരിക്കുമെന്ന് ഉറപ്പുവരുത്തുന്ന വഴികൾ നമുക്ക് കണ്ടെത്തണം - എത്രയും വേഗത്തിൽ!

Down To Earth
malayalam.downtoearth.org.in