

പാവപ്പെട്ട കുടുംബങ്ങൾക്ക് ശുദ്ധമായ പാചകവാതകം ലഭ്യമാക്കുന്ന പദ്ധതിയുടെ ബജറ്റിൽ വെട്ടിക്കുറവ് വരുത്തി. ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച 2026-27 കേന്ദ്ര ബജറ്റിൽ, കഴിഞ്ഞ വർഷത്തെ പുതുക്കിയ എസ്റ്റിമേറ്റുമായി (RE) താരതമ്യം ചെയ്യുമ്പോൾ, ഈ പദ്ധതിയിൽ ഏകദേശം 28 ശതമാനത്തോളം കുറവാണ് വരുത്തിയിരിക്കുന്നത്.
ബജറ്റ് രേഖകൾ പ്രകാരം, 2024-25 ൽ, പാവപ്പെട്ടവർക്കുള്ള എൽപിജി കണക്ഷനുകൾക്കായി യഥാർത്ഥത്തിൽ 12,700 കോടി രൂപയായിരുന്നു വകയിരുത്തിയിരുന്നത്. 2025-26 ബജറ്റ് എസ്റ്റിമേറ്റിൽ (BE) ഇത് 9,100 കോടി രൂപയായി കുറച്ചെങ്കിലും പിന്നീട് 12,736 കോടി രൂപയായി പുതുക്കി നിശ്ചയിച്ചിരുന്നു. എന്നാൽ, 2026 ഫെബ്രുവരി 1-ന് അവതരിപ്പിച്ച 2026-27 ബജറ്റ് എസ്റ്റിമേറ്റിൽ, ഇത് വീണ്ടും 9,200 കോടി രൂപയായി കുറച്ചു. പുതുക്കിയ എസ്റ്റിമേറ്റിൽ നിന്ന് ഏകദേശം 28 ശതമാനത്തോളം കുറവാണിത്.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (BPL) കുടുംബങ്ങളെ, മണ്ണെണ്ണ, കൽക്കരി, വിറകുകൾ, ചാണകവറളി, തുടങ്ങിയ പരമ്പരാഗത ഇന്ധനങ്ങളിൽ നിന്ന് ശുദ്ധമായ ഇന്ധനത്തിലേക്ക് മാറാൻ സഹായിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ഈ പദ്ധതി പ്രകാരം ബിപിഎൽ കുടുംബങ്ങൾക്ക് പുതിയ എൽപിജി കണക്ഷനുകൾ നൽകുന്നു. പദ്ധതിയുടെ കവറേജ് കുറവുള്ള സംസ്ഥാനങ്ങൾക്കും പ്രദേശങ്ങൾക്കുമാണ് ഇതിൽ മുൻഗണന നൽകുന്നത്.
പാചകവാതക സബ്‌സിഡി നേരത്തെ എല്ലാ കുടുംബങ്ങൾക്കും ലഭ്യമായിരുന്നെങ്കിലും പിന്നീട് പല സംസ്ഥാനങ്ങളിലും നിർത്തലാക്കിയിരുന്നു. ഇപ്പോൾ പാവപ്പെട്ട കുടുംബങ്ങൾക്ക് മാത്രമാണ് ഈ സബ്‌സിഡി ലഭിക്കുന്നത്.
2024-25 ൽ 375 കോടി രൂപയുടെ സബ്‌സിഡി ഗാർഹിക അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറിയിരുന്നു. 2025-26 ലെ ബജറ്റ് എസ്റ്റിമേറ്റ് 1,500 കോടി രൂപയായിരുന്നെങ്കിലും, അത് 1,000 കോടി രൂപയായി കുറച്ചു. ഇപ്പോൾ വീണ്ടും അത് 1,500 കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. ഇനി ഇതിൽ എത്രത്തോളം മാറ്റങ്ങൾ വരുമെന്ന് കണ്ടറിയണം.
025-26 പൊതുബജറ്റിൽ പിഎം ഇൻ്റേൺഷിപ്പ് പദ്ധതിക്കായി 10,831.07 കോടി രൂപ വകയിരുത്തിയിരുന്നെങ്കിലും, പിന്നീട് അത് വെറും 526.39 കോടി രൂപയായി പുതുക്കി നിശ്ചയിച്ചു. 2026-27 ലെ ബജറ്റ് എസ്റ്റിമേറ്റിൽ ഇത് 4,799.96 കോടി രൂപയാണ്. പുതുക്കിയ എസ്റ്റിമേറ്റിനേക്കാൾ (RE) ഇത് വലിയ വർധനവാണെങ്കിലും, കഴിഞ്ഞ വർഷത്തെ ബജറ്റ് എസ്റ്റിമേറ്റിന്റെ (BE) പകുതിയിൽ താഴെ മാത്രമാണിത്. പദ്ധതിയുടെ നടത്തിപ്പിൽ കാര്യമായ പ്രശ്നങ്ങളുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
2024-25 ബജറ്റിലാണ് 'പ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് യോജന' ആരംഭിച്ചത്. 5 വർഷത്തിനുള്ളിൽ രാജ്യത്തെ മികച്ച 500 കമ്പനികളിലായി 1 കോടി യുവാക്കൾക്ക് ഇൻ്റേൺഷിപ്പ് അവസരങ്ങൾ നൽകുകയും, പ്രായോഗിക തൊഴിൽ പരിചയത്തിലൂടെ അവരുടെ തൊഴിൽ നൈപുണ്യം വർദ്ധിപ്പിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം.
കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ 2025-26 ലെ ബജറ്റ് 24,374 കോടി രൂപയായിരുന്നത് 2026-27 ബജറ്റ് എസ്റ്റിമേറ്റിൽ 28,183 കോടി രൂപയായി ഉയർത്തി (ഏകദേശം 15.6 ശതമാനം വർധന).
മന്ത്രാലയത്തിന്റെ ഏറ്റവും വലിയ പദ്ധതിയായ 'സക്ഷം അംഗൻവാടി ആൻഡ് പോഷൻ 2.0'-ന്റെ വിഹിതം 2025-26 ലെ 20,949 കോടി രൂപയിൽ നിന്ന് 23,100 കോടി രൂപയായി ഉയർത്തി. ഏകദേശം 2,150 കോടി രൂപയുടെ (10.3 ശതമാനം) വർധനവാണിത്. മന്ത്രാലയത്തിന്റെ ആകെ ബജറ്റിന്റെ ഏകദേശം 82 ശതമാനവും ഈ പദ്ധതിക്കാണ്.
മറ്റൊരു പദ്ധതിയായ 'മിഷൻ വാത്സല്യ'യുടെ ബജറ്റ് 2025-26 ലെ 1,100 കോടി രൂപയിൽ നിന്ന് 2026-27 ൽ 1,550 കോടി രൂപയായി ഉയർത്തി. 450 കോടി രൂപയുടെ (ഏകദേശം 40.9 ശതമാനം) വലിയ വർധനവാണിത്.
സ്ത്രീകളുടെ സുരക്ഷയ്ക്കും ശാക്തീകരണത്തിനുമായി കേന്ദ്രസർക്കാർ ആരംഭിച്ച 'മിഷൻ ശക്തി'യുടെ ബജറ്റിലും കാര്യമായ വർധനവുണ്ട്. 2025-26 ലെ പുതുക്കിയ എസ്റ്റിമേറ്റായ 2,000 കോടി രൂപയിൽ നിന്ന് 2026-27 ൽ 3,200 കോടി രൂപയായി ഉയർത്തി (1,200 കോടി രൂപയുടെ അല്ലെങ്കിൽ 60 ശതമാനം വർധന).
എന്നിരുന്നാലും, 'മിഷൻ വാത്സല്യ'യിൽ 400 കോടി രൂപയുടെ കുറവ് വരുത്തിയത് പോലുള്ള 2025-26 ലെ പുതുക്കിയ കണക്കുകൾ പരിശോധിക്കുമ്പോൾ, ചില പദ്ധതികൾ നടപ്പിലാക്കുന്നതിലെ പരിമിതികൾ വ്യക്തമാകുന്നുണ്ട്.